ദില്ലി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി നിലനിർത്തണമെന്ന് കേരള സർക്കാർ സുപ്രീംകോടതിയിൽആവശ്യപ്പെട്ടു. എന്നാൽ ജലനിരപ്പ് 142 അടിയാക്കാം എന്നാണ് മേൽനോട്ട സമിതിയുടെ നിലപാട്. തങ്ങളുടെ തീരുമാനത്തോട് കേരളം വിയോജിപ്പ് അറിയിച്ചിട്ടുണ്ടെന്നും മേൽനോട്ടസമിതി ഇന്ന് കോടതിയിൽ വ്യക്തമാക്കി.
2006-ലെ സുപ്രീംകോടതി വിധിയുടെ സാഹചര്യം ഇപ്പോഴും പരിഗണിക്കാനാവില്ല ഇത്ര വർഷം കഴിഞ്ഞതിനാൽ അണക്കെട്ടിന്റെ ബലത്തിലും മാറ്റം വന്നിരിക്കാമെന്നും അണക്കെട്ടിന്റെ സുരക്ഷ വളരെ പ്രധാന വിഷയമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
139 അടിക്ക് ജലനിരപ്പ് നിലനിർത്തണമെന്നും 137 അടിക്ക് മുകളിലേക്ക് ജലനിരപ്പുയർത്തുന്നത് കേരളത്തിൽ ആശങ്കയുളവാക്കുന്ന സ്ഥിതി വിശേഷം സൃഷ്ടിക്കുന്നുണ്ടെന്ന് കേരളം ചൂണ്ടിക്കാട്ടി. ഇന്നലെ ചേർന്ന മേൽനോട്ടസമിതിയുടെ യോഗത്തിലും ഇതേക്കാര്യം കേരളം ഉന്നയിച്ചിരുന്നു.
ജലനിരപ്പ് കൂട്ടുന്നതിനെ മേൽനോട്ടസമിതി അനുകൂലിച്ച സാഹചര്യത്തിൽ വിശദമായ നോട്ടീസ് നൽകാൻ സമയം വേണമെന്ന് കേരളം ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ നാളെ ഹർജി വീണ്ടും പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക