ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ സർക്കാർ ആശുപത്രിയിൽ തീപ്പിടിത്തം. സംസ്ഥാനത്തെ കമലാ നെഹ്റു ആശുപത്രിയിലെ കുട്ടികളുടെ വാർഡിലാണ് അഗ്നിബാധയുണ്ടായത്. അപകടത്തിൽ നാല് കുട്ടികൾ മരിച്ചതായാണ് വിവരം.
ആശുപത്രിയിലെ മൂന്നാം നിലയിൽ തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഒമ്പതരയോടെ നവജാത ശിശുക്കളുടെ പ്രത്യേക യൂണിറ്റിൽ അഗ്നിബാധയുണ്ടായെന്നാണ് റിപ്പോർട്ട്. വാർഡിലെ 36 കുട്ടികളെ രക്ഷപ്പെടുത്തി. ഇവർ സുരക്ഷിതരാണ്.
ആകെ 40 കുട്ടികളാണ് വാർഡിൽ ഉണ്ടായിരുന്നത്. പത്തോളം അഗ്നിശമന സേനാ യൂണിറ്റുകൾ രക്ഷാപ്രവർത്തനത്തിനായി സംഭവസ്ഥലത്ത് എത്തിയിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
സംഭവത്തിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ച കുട്ടികളുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക