വാതിലില്ലാത്ത വീടുകൾ… ഏതു പാതിരാത്രിയിൽ ചെന്നാലും തുറന്നു കിടക്കുന്ന ഇടം… ഇങ്ങനെയുള്ള നാട്ടിൽ പേരിനെങ്കിലും ഒരു കള്ളൻ വേണ്ടെ? അതുമില്ല…എന്തിനധികം…ഒരു മോഷണം പോലും ഇതുവരെയും ഇവിടെ റിപ്പോർട്ട് ചെയ്തിട്ടില്ല… മാത്രമല്ല, ഇവിടെ മോഷണം നടത്തിയാൽ എന്താകുനെന്നറിഞ്ഞാൽ കള്ളന്മാർ അറിയാതെ പോലും ആ വഴി അടുക്കില്ല… കേട്ടിട്ട് എന്തു തോന്നുന്നു…. ഒരു നാടോടിക്കഥ വായിക്കുന്ന പോലെയില്ലേ…. എന്നാൽ യഥാർഥത്തിൽ ഇങ്ങനെയൊരു ഗ്രാമമുണ്ട്…മഹാരാഷ്ട്രയിലെ ഷിർദ്ദിക്ക് സമീപം സ്ഥിതി ചെയ്യുന്ന ശനി ഷിംഗ്നാപൂർ… വാതിലുകളില്ലാത്ത ഈ ഗ്രാമത്തെക്കുറിച്ച് കൂടുതൽ അറിയേണ്ടെ?!!
വീടിനു മാത്രമല്ലഅലമാരയ്ക്കു പോലും പൂട്ടിടാതെ സൂക്ഷിക്കുന്ന ഒരു ഗ്രാമമെന്നത് എല്ലാവർക്കും അത്ഭുതമായിരിക്കും. വീടിനു താക്കോലില്ലാത്തിടത്ത് പെട്ടിക്കു മാത്രമെന്തിനാണ് താക്കോൽ എന്നല്ലേ…ഉള്ള പണം കണ്ട് സന്തോഷമായി, അമിതമായതൊന്നും ആഗ്രഹിക്കാതെ ജീവിക്കുന്ന ഇവർ നമുക്കൊരു മാതൃകയാണ്. ഉള്ളതുകൊണ്ട് ഓണം പോലെ ജീവിക്കുന്ന തനി സാധാരണക്കാരായ ആളുകളാണ് ശനി ഷിംഗ്നാപൂർ ഗ്രാമത്തിലുള്ളത്.
ഇനി വീടുകളിൽ ഇവർ വാതിൽ വയ്ക്കാത്തതിന്റെ കാരണം അറിയേണ്ടേ? തങ്ങളെയും തങ്ങളുടെ സ്വത്തുക്കളെയും മുഴുവനായും ശനിഭഗവാൻ സംരക്ഷിച്ചുകൊള്ളും എന്നാണ് ഇവർ വിശ്വസിക്കുന്നത്. ഇന്ത്യയിലെ മറ്റിടങ്ങളെ അപേക്ഷിച്ച് മോഷണങ്ങള് ഇവിടം റിപ്പോർട്ട് ചെയ്യാറേയില്ല എന്നുതന്നെ പറയാം. മാത്രമല്ല, ഇവിടുത്തെ എല്ലാ വീടുകളിലും ശനിഭഗവാന്റെ ഒരു രൂപമെങ്കിലും ആരാധിക്കാനായി കാണും. ഈ ഗ്രാമത്തിന്റെ ഇഷ്ടദൈവം കൂടിയാണ് ശനിഭഗവാൻ.
പുറത്തുനിന്നുള്ളവർ വന്നാൽ ഇവര് ആളുകളെ സ്വീകരിച്ചിരുത്തുന്നത് അവരുടെ വരാന്തയിലാണ്. അതിനായി പ്രത്യേക സ്ഥലം ഇവിടുത്തെ എല്ലാ വീടുകളിലും ഒരുക്കിയിരിക്കുന്നത് കാണാം. വാതിലുകളില്ലാത്തതുകൊണ്ട് അതിഥികളെ തങ്ങൾ സ്വീകരിക്കാതിരിക്കില്ല എന്നാണ് ഇവർ പറയുന്നത്. വാതിലില്ലെങ്കിലും അതിന്റെ ഭംഗികേട് തോന്നാതിരിക്കുവാൻ അവർ വാതിൽ പടിയ്ക്ക് ചുറ്റുമുള്ള ഭാഗം ചിത്രങ്ങൾ കൊണ്ടും അലങ്കരിച്ചിരിക്കുന്നതും കാണാം.
മഹാരാഷ്ട്രയിലാണ് ഇത്രയും വിചിത്രമായ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ അഹമ്മദ് നഗർ എന്ന സ്ഥലത്തിനു സമീപത്തുള്ള ശനി ഷിംഗ്നാപൂർ ഗ്രാമത്തിലാണ് വാതിലുകളില്ലാത്ത വീടുകളുള്ളത്. ഇവിടുത്തെ പോലീസ് സ്റ്റേഷനിൽ കാലങ്ങളായി മോഷണക്കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാറുപോലുമില്ല.
വിശ്വാസത്തിന്റെ കാര്യത്തിൽ സമ്പന്നരാണെങ്കിലും പണത്തിന്റെ കാര്യത്തിൽ അധികം മുന്നിലല്ല ഇവിടുള്ളവർ. വ്യവസായങ്ങളിലാണ് ഇവിടുള്ളവർ കൂടുതലും ആശ്രയിക്കുന്നത്. കരിമ്പു കൃഷിയും അതിൻറെ അനുബന്ധ വ്യവസായങ്ങളിലുമാണ് ഇവിടുള്ളവർ ശ്രദ്ധിക്കുന്നത്. എന്നാൽ കഷ്ടിച്ചു ജീവിച്ചു പോകുവാൻ മാത്രമാണ് അവർക്ക് ഇതുവഴി സാധിക്കുക.
എന്തുകൊണ്ടാണ് ഇവിടെ വാതിലുകൾ വയ്ക്കാത്തത് എന്ന ചോദ്യത്തിനും ഗ്രാമവാസികൾക്ക് ഉത്തരമുണ്ട്. ഒരിക്കൽ ഇവിടുത്തെ ഒരു ഗ്രാമവാസിയുടെ സ്വപ്നത്തിൽ ശനിഭഗവാൻ പ്രത്യക്ഷപ്പെട്ടത്രെ. ഉറക്കത്തിൽ കിടന്ന അയാളോട് ഭഗവാൻ ചോദിച്ചു എന്തിനാണ് നിങ്ങളുടെ വീട്ടിൽ വാതിലുകൾ വെച്ചിരിക്കുന്നതെന്ന്. തങ്ങളുടെ ജീവനും ഉള്ള സ്വത്തുക്കൾക്കും സംരക്ഷണം നല്കാനാണ് ഇതെന്നായിരുന്നു ആ ഭക്തന്റെ മറുപടി. എന്നാൽ താൻ ഉള്ളപ്പോൾ അതിന്റെ ആവശ്യമില്ലെന്നു പറഞ്ഞ ശനിഭഗവാൻ താമസം കൂടാതെ വീടിന്റെ വാതിലുകൾ നശിപ്പിക്കുവാനും പറഞ്ഞു.
ഇനി മുതൽ നിങ്ങളുടെ ജീവനും വസ്തുവകകൾക്കും സംരക്ഷണം നല്കുവാൻ താനുണ്ട് എന്നു പറഞ്ഞ ശനിഭഗവാനെ വിശ്വസിച്ചാണ് ഇവിടെയുള്ളവർ വീടിനും അലമാരികൾക്കുമൊന്നും വാതിലും പൂട്ടും വയ്ക്കാത്തത് എന്നാണ് പറയപ്പെടുന്നത്. ആ കഥയിലാണ് ആ ഗ്രാമത്തിന്റെ സത്യം അടങ്ങിയിരിക്കുന്നത് എന്നുാണ് ഇവിടുത്തെ പഴയ തലമുറയുടെ വിശ്വാസം. തങ്ങളുടെ കാവൽ ദൈവമായാണ് ശനിഭഗവാനെ ശനി ഷിംഗ്നാപൂർ നിവാസികൾ കാണുന്നത്.
ഇത്രയും സുതാര്യമായ ഇവിടെ കളവ് നടത്തിയാൽ എന്താകുമെന്ന് അറിയുമോ? ശനിഭഗവാൻ സംരക്ഷിക്കുന്ന നാട്ടിൽ കളവ് നടത്തുവാൻ ആരും ധൈര്യപ്പെടില്ല എന്നതാണ് ഒന്നാമത്തെ കാര്യം. എന്നാൽ അതന്വേഷിച്ചപ്പോൾ ഇവർക്ക് പറയുവാൻ ഒരു കഥ കൂടിയുണ്ട്. തലമുറകൾക്കു മുൻപ് ഒരു മനുഷ്യൻ ഈ ചോദ്യം ചോദിച്ചിരുന്നുവത്രെ. എന്നാൽ വെറും ഒരു ചോദ്യം ചോദിച്ചതിന് അയാൾക്കു കിട്ടിയ ശിക്ഷ വളരെ വലുതായിരുന്നു. അയാൾക്ക് തൻറെ കാഴ്ച നഷ്ടപ്പെടുകയായിരുന്നു. എന്നാൽ ശിക്ഷ ആ മനുഷ്യനിൽ മാത്രം ഒതുങ്ങി നിന്നില്ല. അയാളുടെ വരും തലമുറകളിലെല്ലാം ഒരാൾക്കെങ്കിലും കാഴ്ചയില്ലാതെയായിരുന്നു ജനിച്ചതത്രെ. ഈ കഥയിൽ സത്യമുണ്ടെന്നാണ് ഇവിടുത്തെ പഴയ തലമുറ വിശ്വസിക്കുന്നത്. എന്നാൽ ഗ്രാമത്തില് മറ്റു ചിലർ പറയുന്നത് അവർക്ക് എന്തോ ജനിതക തകരാറുകൾ ഉണ്ട് എന്നാണ്. മാത്രമല്ല, തലമുറകളിലൂടെ കൈമാറി വരുന്ന അന്ധതയുടെ കഥ വിശ്വസിക്കുവാൻ ഇവിടെ പലരും തയ്യാറുമല്ല.കളവ് ചെയ്താൽ എന്താകുനമെന്ന് ചോദിച്ചപ്പോൾ കൻണിണില്ലാത്ത ഒരാൾ മറുപടി പഞ്ഞു.. കാഴ്ചയില്ല….പരമ്പരാഗതമായി ആ ആളുകൾക്ക് കാഴ്ചയില്ല. എന്നാൽ അതല്ല എന്നും പരമ്പരാഗതമായി കാഴ്ചയില്ലെന്നുനാണ് മറ്റുള്ളവർ പറയുന്നത്…
ശനി ഭഗവാനെ ആരാധിക്കുന്ന ക്ഷേത്രം എന്ന നിലയിൽ പ്രസിദ്ധമാണ് ഷിർദിയിലെ ശനി ഷിംഗ്നാപൂർ ക്ഷേത്രം. അഹമ്മദ്നഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ ഒരു കറുത്ത കല്ലിലാണ് ശനിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ആ കല്ല് സ്വയംഭൂ ആണെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഈ ക്ഷേത്രത്തെക്കുറിച്ച് കേട്ടറിഞ്ഞ് ആയിരക്കണക്കിന് വിശ്വാസികൾ ഇവിടെ എത്താറുണ്ട്. പ്രത്യേകിച്ച് ശനിയാഴ്ചകളിലാണ് കൂടുതലും ആളുകൾ എത്തുന്നത്. ഇവിടെ എത്തി പ്രാർഥിച്ചാൽ മുന്നോട്ടുള്ള ജീവിതം സുഗമമാകുമെന്നും ജീവിതത്തിൽ മോശമായൊന്നും സംഭവിക്കുകയില്ല എന്നുമാണ് ആളുകൾ വിശ്വസിക്കുന്നത്.
ഏകദേശം 400 വർഷത്തോളമായി ഇവിടെ സ്ത്രീകൾക്ക് ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശനം അനുവദിക്കാറില്ലായിരുന്നു. ശ്രീകോവിലിലേക്കായിരുന്നു സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിരുന്നത്. എന്നാൽ 2016 ലെ കോടതി വിധിയെ തുടർന്ന് നേതൃത്വത്തിലെത്തിയ സ്ത്രീകൾ ഈ അനാചാരത്തെ മാറ്റി ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുകയുണ്ടായി.
ഇന്ത്യയിൽ ജനിച്ച മഹാദൈവങ്ങളിലൊരാളായി അറിയപ്പെടുന്ന ശ്രീ സായ്ബാബയെ ആരാധിക്കുന്ന ക്ഷേത്രമാണ് ശ്രീ സായ്ബാബ സൻസ്താൻ ക്ഷേത്രം. ഷിർദി ഗ്രാമത്തിനു നടുവിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ ഇന്ത്യയുടെ വിവധ ഭാഗങ്ങളിൽ നിന്നും സായ്ബാബ ഭക്തർ എത്താറുണ്ട്. ഉത്സവ സമയങ്ങളിലും വിശേഷ ദിവസങ്ങളിലും ഒരു ലക്ഷത്തോളം വിശ്വാസികൾ വരെ ഇവിടെ എത്തിയിട്ടുണ്ടത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക