കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കടുത്ത പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്ന മലയാള സിനിമാ മേഖലയെ തകർക്കുന്നതിന് കോൺഗ്രസ് നേതൃത്വത്തിന്റെ നിർദേശപ്രകാരം യൂത്ത്കോൺഗ്രസ് നടത്തുന്ന സംഘടിതശ്രമം അവസാനിപ്പിക്കണമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ആവശ്യപ്പെട്ടു.
ജോജു ജോർജ് എന്ന ചലച്ചിത്ര നടൻ ജനാധിപത്യപരമായി തന്റെ അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ അക്രമണപാത സ്വീകരിക്കുകയാണ് കോൺഗ്രസ് ചെയ്തത്.
ഇതിനു ശേഷം നിലതെറ്റിയ കോൺഗ്രസ് നേതൃത്വം ഒരു കലാരൂപത്തോടും തൊഴിൽ മേഖലയോടുമുള്ള കലാപ പ്രഖ്യാപനം നടത്തുകയാണ്.
യൂത്ത്കോൺഗ്രസ് നടത്തുന്ന പ്രതികാര സമരത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയിൽ ചിത്രീകരണം തുടരുന്ന കടുവ എന്നാ സിനിമയുടെയും കോലഞ്ചേരിയിൽ ചിത്രീകരണം പുരോഗമിച്ചു വരുന്ന കീടം എന്നാ സിനിമയുടെയും ചിത്രീകരണം തടസപ്പെടുന്ന സാഹചര്യമുണ്ടായി.
കേരളത്തിൽ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് വരുന്ന കലാകാരന്മാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനുണ്ട്. ഇത് പൂർണമായും നിർവഹിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക