പ്രളയത്തില്‍ മുങ്ങി ചെന്നൈ. ചെന്നൈ വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും വെള്ളം ഇരച്ചുകയറി. ചെന്നൈ നഗരത്തിലെ 65,000 വീടുകളില്‍ വൈദ്യുതി നിലച്ചു. ഇരുചക്ര വാഹനത്തില്‍ പുറത്തിറങ്ങുന്നതിനു വിലക്കുണ്ട്.
ശക്തമായ മഴയില്‍ നഗരത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലായി. വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്നു മറീന ബീച്ചിലേക്കു പൊതുജനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചു. മറീനയിലേക്കുള്ള വഴികള്‍ പൊലീസ് അടച്ചു. പ്രവേശന മാര്‍ഗങ്ങളിലെല്ലാം കാവലും ഏര്‍പ്പെടുത്തി. മണല്‍പ്പരപ്പിലെ വെള്ളക്കെട്ടു കാണാന്‍ മുന്നറിയിപ്പുകളെ അവഗണിച്ചും ആളുകളെത്തുന്നതിനാല്‍ അപകടങ്ങളൊഴിവാക്കാനായി പൊലീസ് പട്രോളും ശക്തമാണ്.
കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് ചെന്നൈ വിമാനത്താവളവും ഭാഗികമായി അടച്ചു. വിമാനം ഇറങ്ങുന്നതിന് വൈകുന്നേരം ആറ് വരെ നിയന്ത്രണം ഏര്‍പ്പെടുത്തി. ചെന്നൈയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. ബംഗളൂരുവിലേക്കും ഹൈദരാബാദിലേക്കുമാണ് വഴിതിരിച്ചുവിട്ടത്.
ബുധനാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച മഴ തുടരുകയാണ്. വാണിജ്യ കേന്ദ്രങ്ങളായ ടി നഗര്‍, പാരിസ്, തേനാംപേട്ട്, ജനവാസ കേന്ദ്രങ്ങളായ അണ്ണാനഗര്‍, കെകെ നഗര്‍, വ്യവസായ കേന്ദ്രങ്ങളായ ഗിണ്ടി, അമ്പത്തൂര്‍, ആവടി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളം കയറിയതോടെ നഗരജീവിതം സ്തംഭിച്ചു. പ്രധാന റോഡുകളും അടിപ്പാതകളും അടച്ചു. പല സ്ഥലങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. കെകെ നഗര്‍ സര്‍ക്കാര്‍ ആശുപത്രി പൂര്‍ണമായും മുങ്ങി
കനത്ത മഴയെത്തുടര്‍ന്ന് ദക്ഷിണ റെയില്‍വേ ഇന്നത്തെ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. ട്രാക്കില്‍ വെള്ളം കയറിയതോടെ ചെന്നൈ സെന്‍ട്രല്‍ – തിരുവള്ളൂര്‍ റൂട്ടിലെ സര്‍വീസ് നിര്‍ത്തി. ചെന്നൈ സെന്‍ട്രല്‍ – ആര്‍ക്കോണം, ചെന്നൈ സെന്‍ട്രല്‍ – ഗുമ്മിഡിപുണ്ടി സുല്ലൂര്‍പേട്ട, ചെന്നൈ ബീച്ച് – ചെങ്കല്‍പേട്ട്, ചെന്നൈ ബീച്ച് – വേളാച്ചേരി സെക്ഷനുകളിലെ സബര്‍ബന്‍ ട്രെയിനുകളുടെ ഇടവേള വര്‍ധിപ്പിച്ചു. 30 മുതല്‍ 45 മിനിട്ട് വരെയുള്ള ഇടവേളകളിലേ ട്രെയിനുകളെത്തൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക