ദില്ലിയിലെ വായു മലീനികരണം നേരിടാന്‍ കടുത്ത നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍. വായുമലിനീകരണ തോത് വര്‍ധിച്ച പശ്ചാത്തലത്തില്‍ രാജ്യ തലസ്ഥാനത്തെ സ്കൂളുകളും കോളേജുകളും അടച്ചു. പുതിയ ഉത്തരവുണ്ടാവുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാനാണ് തീരുമാനം. കല്ക്കരിയിയില് പ്രവര്‍ത്തിക്കുന്ന 11 പവര്‍ പ്ലാന്റുകളില്‍ ആറെണ്ണം പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.
ദില്ലിയുടെ 300 കിലോമീറ്റര്‍ ചുറ്റളവിലുള്ള താപവൈദ്യുത നിലയങ്ങള്‍ അടയ്ക്കുമെന്ന് നേരത്തെ ഡല്‍ഹി സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ആയിരത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനവും നല്‍കിയിട്ടുണ്ട്. സ്വകാര്യസ്ഥാപനങ്ങളും സമാനമായ രീതി പിന്തുടരാനും നിർദ്ദേശിച്ചു. ഓഫീസില്‍ എത്തേണ്ടവര്‍ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം നിര്‍ത്തി പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം.
അവശ്യവസ്തുക്കളുടെ ചരക്ക് നീക്കമൊഴികെ എല്ലാത്തരം ചരക്ക് നീക്കത്തിനും നിയന്ത്രണമുണ്ടാവും. ചരക്കുവാഹനങ്ങള്‍ക്ക് നവംബര്‍ 21 വരെ ദില്ലിയിലേക്ക് പ്രവേശനം ഉണ്ടാകില്ല. സ്വകാര്യ നിര്‍മാണ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെക്കും. വായുമലിനീകരണം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ശക്തമായ നടപടി എടുക്കാന്‍ അധികാരികള്‍ക്ക് കഴിയുന്നില്ലെന്ന് സുപ്രീം കോടതി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത നിയന്ത്രണങ്ങൾക്ക് ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക