ജീവിതത്തിൽ ഉന്നതയിലെത്തിയിട്ടുള്ള പലരും കടന്നുവന്നിട്ടുള്ളത് കനൽവഴികളിലൂടെയാണ്. അത്തരമൊരു ഭൂതകാലമാണ് കണ്ണൂർ സർവകലാശാല മലയാള വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി ചുമതലയേറ്റ റഫീക്ക ഇബ്രാഹിമിനും പറയാനുള്ളത്. അസിസ്റ്റന്റ് പ്രൊഫസറായി ജോലിക്ക് പ്രവേശിച്ച ദിവസം അദ്ദേഹം പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.
കുറിപ്പ് ഇങ്ങനെ:
കണ്ണൂർ സർവകലാശാല മലയാള വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി ഇന്ന് ജോലിയിൽ പ്രവേശിച്ചു.
പട്ടുപോകുമായിരുന്ന ഒരു വെറും ജീവിതത്തിന് നാമ്പും കിളിർപ്പുമേകിയത് കഴിഞ്ഞ ഒരുവ്യാഴവട്ടത്തിനിടെ എത്തിച്ചേർന്ന ചില ‘മനുഷ്യരാ’ണ്. അധ്യാപകർ മുതൽ ആത്മസൗഹൃദങ്ങൾ വരെ നീളുന്ന ആ തണലുകൾക്കും തണുപ്പുകൾക്കും കടപ്പെട്ടിരിക്കുന്നു.
ജീവിതം വർണശബളമായിരിക്കേണ്ട ഇരുപതുകളിൽ, ലെയ്ത്തുകളും ചന്ദനത്തിരി ഫാക്ടറികളും നിറഞ്ഞ തെരുവിലൂടെ “ടീ ബേക്കാ…” എന്നാവർത്തിച്ചുകൊണ്ട് ആവശ്യക്കാരെ അന്വേഷിച്ചലയുന്ന, വിറ്റ ചായയുടെ പണത്തിനായി മാർവാഡി മുതലാളിമാരുടെ കാൽക്കൽ വീഴുന്ന ഒരെന്നെ പിന്നിൽ കാണുന്നുണ്ട്.
ആ ഗല്ലികളിൽനിന്ന്, പേരിനു താഴെ പദവി രേഖപ്പെടുത്തിയ ഓഫിസ് മുറിയിലേക്കുള്ള യാത്രയിൽ, പൊതുവിദ്യാഭ്യാസത്തിന്റെ മഹനീയമൂല്യങ്ങളാണ് താങ്ങായത്. മലയാളപഠനമെന്നാൽ എത്ര ഗൗരവമാർന്ന വൈജ്ഞാനിക ഇടപെടലാണെന്ന് ബോധ്യപ്പെടുത്തിത്തന്ന കാലടി സർവകലാശാലയുടെ സിലബസുകൾ മുതൽ അധ്യാപനത്തിന്റെ സർഗശേഷിയെ അനാവൃതമാക്കിയവർ വരെ നീളുന്ന, അതിന്റെ എല്ലാ ഗുണഫലങ്ങളെയും ‘ചൂഷണം’ ചെയ്യാൻ കഴിഞ്ഞതു മാത്രമാണ് ഇന്ധനം.
വ്യക്തിപരമായ ഇച്ഛാശക്തിക്ക്, കുറഞ്ഞത് എന്റെ കാര്യത്തിലെങ്കിലും വലിയ പ്രസക്തിയൊന്നുമില്ല.
രാഷ്ട്രീയ ഉത്തരവാദിത്തവും വൈജ്ഞാനിക പ്രതിബദ്ധതയുമുള്ള അധ്യാപകനാവാൻ കഴിയുംവിധം ശ്രമിക്കുമെന്ന ഉറപ്പു മാത്രമാണ് സാമൂഹികമായി പകരം നൽകാനുള്ളത്.
പിന്നിട്ടുപോന്ന മുഴുവൻ മാത്രകൾക്കും മനുഷ്യർക്കും നന്ദി…!
പ്രതികരിക്കാൻ ഇവിടെ എഴുതുക