ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡിന്റെ ഒമിക്രോൺ വകഭേദത്തിന്റെ തീവ്രതയെ കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ടുകൾ തികച്ചും ആശ്വാസം നൽകുന്നതാണെന്ന പ്രസ്താവനയുമായി അമേരിക്കൻ ആരോഗ്യവിദഗ്ധൻ ആന്തണി ഫൗച്ചി.
ഇപ്പോൾ ലഭ്യമായ ഫലങ്ങൾ ശാസ്ത്രലോകത്തെ പ്രോൽസാഹിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം തന്നെ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള റിപ്പോർട്ടുകളനുസരിച്ച് ഒമിക്രോൺ ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം കുറവാണെന്നും ഫൗച്ചി വ്യക്തമാക്കി. ഈ ഘട്ടത്തിൽ ഒമിക്രോൺ വകഭേദത്തെ കുറിച്ച് അന്തിമ നിഗമനങ്ങളിലെത്താനാവില്ല. എങ്കിലും ഇതുവരെയുള്ള റിപ്പോർട്ടുകളിൽ നിന്നും രോഗം ഗുരുതരമാവുന്നവരുടെ എണ്ണം കുറവാണ്.
നേരത്തെ കണ്ടെത്തിയ ഡെൽറ്റ വകഭേദത്തേക്കാളും തീവ്രത കുറവാണ് ഒമിക്രോണിനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ ഒമിക്രോൺ വകഭേദത്തെ കുറിച്ചുള്ള പഠനങ്ങൾ ലാബുകളിൽ തുടരുകയാണ്. വലിയ രീതിയിൽ ജനിതകവ്യതിയാനം വൈറസിന് സംഭവിച്ചോ, വാക്സിനുകളെ വൈറസ് മറികടക്കുമോ, രോഗബാധ എത്രത്തോളം തീവ്രമാകും തുടങ്ങിയ പഠനങ്ങളാണ് നടക്കുന്നത്. അതേസമയം, യു.എസിലെ 30 ശതമാനം സംസ്ഥാനങ്ങളിലും ഒമിക്രോൺ പടർന്നുവെന്ന് യു.എസ് ആരോഗ്യവിദഗ്ധർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക