ഡല്‍ഹി: രാജ്യം നടുങ്ങിയ ദുരന്തത്തിൽ ഓടിയെത്തിയ നാട്ടുകാർക്ക് സമ്മാനങ്ങളുമായി തമിഴ്നാട് പൊലീസ്. തകർന്ന ഹെലികോപ്ടറിലെ തീ വെള്ളവും മണ്ണും കൊണ്ട് സാധ്യമായത് പോലെ അണയ്ക്കാൻ ശ്രമിച്ചത് നഞ്ചപ്പസത്രത്തിലെ നാട്ടുകാരാണ്.
ഒരാളെ മാത്രമേ രക്ഷിക്കാനായുള്ളൂവെന്ന് പറയുമ്പോൾ ഗ്രാമീണരുടെ കണ്ണുകൾ നിറയുന്നുണ്ട്. സ്ട്രെച്ചറും മറ്റ് സൗകര്യങ്ങളുമില്ലാത്ത പ്രദേശത്ത് വീട്ടിലെ പുതപ്പിലും സാരികളിലുമായി പരുക്കേറ്റവരെ അവർ വാരിയെടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപകടത്തിന്റെ വിവരം പൊലീസിലും മറ്റ് കേന്ദ്രങ്ങളിലും അറിയിച്ചതും ഗ്രാമീണരാണ്.
കോപ്റ്ററിന് തീ പിടിച്ചപ്പോൾ പുറത്തേക്ക് ചാടിയ മൂന്ന് പേരെയാണ് ആദ്യം ആശുപത്രിയിലെത്തിക്കാനായത്. തീ കത്തിക്കൊണ്ടിരുന്നതിനാൽ കുറേ നേരത്തേക്ക് കോപ്റ്ററിന് അടുത്തേക്ക് എത്താൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞിരുന്നില്ല.
തമിഴ്നാട് ഡിജിപി സി. ശൈലേന്ദ്രബാബു സമ്മാനമായി നൽകിയ കമ്പിളിപ്പുതപ്പുകൾ ഏറ്റുവാങ്ങുമ്പോൾ നാട്ടുകാരുടെ കണ്ണുകൾ നിറഞ്ഞു.
ഒരാളെ മാത്രമേ രക്ഷിക്കാനായുള്ളൂ എന്നത് അവർക്ക് നൽകുന്ന വേദന ചെറുതല്ല. രക്ഷാ പ്രവർത്തനത്തിന് എത്തിയവരിൽ 26 ദൃക്സാക്ഷികളുടെ മൊഴി പൊലീസ് എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക