പ്രിയപ്പെട്ട ജനറലിന്റെ ചിതയെരിഞ്ഞ് തീർന്നിട്ടും അനൂപിന്റെ കണ്ണീർ തോർന്നിട്ടില്ല. ‘സംയുക്ത സേനാ മേധാവിയുടെ ആദ്യ ഡ്രൈവറാണ് ഞാൻ’ എന്നായിരുന്നു പത്തനംതിട്ട കൂടൽ സ്വദേശി അനൂപിന്റെ പരിചയപ്പെടുത്തൽ .
ജനറൽ റാവത്ത് കരസേനാ മേധാവിയായിരുന്നപ്പോൾ 2 വർഷവും സംയുക്ത സേനാമേധാവിയായപ്പോൾ ആദ്യത്തെ ഒരു വർഷവും അനൂപായിരുന്നു ഡ്രൈവറായി ഒപ്പമുണ്ടായത്.
വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും ശ്രദ്ധിച്ചിരുന്ന ആളാണെന്ന് അനൂപ് പറയുന്നു. ‘പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉൾപ്പെടെയുള്ള പ്രമുഖരോടൊത്തുള്ള വിരുന്നുകളിൽ പങ്കെടുത്തശേഷം തിരിച്ചുവരുമ്പോൾ അദ്ദേഹം ആദ്യം അന്വേഷിക്കുക ഞങ്ങളൊക്കെ ഭക്ഷണം കഴിച്ചോ എന്നാകും.
ഓരോ തവണ ഞാൻ ലീവിൽ പോയി വരുമ്പോഴും വീട്ടിലെ വിശേഷങ്ങൾ അന്വേഷിക്കും. അതുപോലെ സ്നേഹമായിരുന്നു ഭാര്യ മധുലികയ്ക്കും.
തെറ്റു കണ്ടാൽ അദ്ദേഹം ശാസിക്കുകയും ചെയ്യും. 2 തവണ മാത്രമാണ് എന്നെ വഴക്കു പറഞ്ഞിട്ടുള്ളത്. ദേഷ്യം മാറുമ്പോൾ ക്ഷമ പറയും. തെറ്റിന്റെ ഗൗരവമെന്താണെന്നു സ്നേഹപൂർവം പറഞ്ഞു മനസ്സിലാക്കും.
അദ്ദേഹത്തിനൊപ്പം ജോലി ചെയ്തിരുന്ന ഞങ്ങൾ മുപ്പതോളം പേർക്കു കോവിഡ് വന്നു. അന്നും അരികിൽ വന്ന് സുഖവിവരം അന്വേഷിച്ചു. നമ്മളൊക്കെ സൈനികരല്ലേ’, എന്നു പറഞ്ഞ് ധൈര്യം പകർന്നു. ശ്രീനഗറിൽ ജോലിയിലിരിക്കെയാണ് അനൂപ് രാജ്യത്തെ ദുഃഖത്തിലാക്കിയ വാർത്ത അറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക