ഇടുക്കി: ഏറെ ദുഷ്കരമായ വഴിയിലൂടെ സഞ്ചരിക്കുന്നവരാണ് ഇടുക്കി തിങ്കള്‍ക്കാട് മന്നാക്കുടിയിലെ ആദിവാസികള്‍. ആദിവാസി ഊരിലേക്ക് എന്തെങ്കിലുമൊരു സാധനമെത്തിക്കണമെങ്കില്‍ കഴുതകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഇവിടെയുള്ളവർക്ക്. ചെളി നിറഞ്ഞ നടപ്പാതയിലൂടെ ആളുകൾക്ക് നടക്കാൻ പോലും കഴിയുന്നില്ല. അത്രയ്ക്കും ദുഷ്കരമാണ് ഇവിടുത്തെ വഴികൾ. നെടുങ്കണ്ടം തിങ്കള്‍ക്കാടിന് സമീപം മന്നാക്കുടിയിലെ ആദിവാസി ഊരിലേക്ക് കിലോമീറ്ററുകള്‍ നടക്കണം. ഏറെ കാലമായി ദുരിതയാത്ര തുടരുന്നവരാണ് ഇവർ. ഇപ്പോള്‍ സർക്കാർ അനുവദിച്ച വീടിന്റെ നിർമാണം നടക്കുകയാണ്. ഈ വഴിയിലൂടെ നിർമാണ സാമഗ്രികള്‍ ഊരിലെത്തിക്കാന്‍ കാല്‍നടയായി ചുമന്ന് കൊണ്ടുപോവുക അസാധ്യമായതിനാൽ. ഊരു നിവാസികളുടെ ഏക പോംവഴി കഴുതകളെയാണ്. ഇതിനായി ഇവർ കഴുതകളെ തമിഴ്നാട്ടില്‍ നിന്നാണെത്തിച്ചത്. കഴുതകളുടെ ചുമലില്‍ നിർമാണ വസ്തുക്കളേറ്റി ഊരുകളിലേക്ക് കൊണ്ടു പോവുകയാണ് ഇവർ.
എല്ലായിടത്തെയും പോലെ തെരഞ്ഞെടുപ്പ് കാലത്ത് ഏറെ വാഗ്ദാനങ്ങള്‍ കേട്ടവരാണ് മന്നാക്കുടിയിലെ ആദിവാസികളും. റോഡ് നിർമിച്ച് തരാം, കുടിവെള്ളമെത്തിക്കാം, തുടങ്ങി നിരവധി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി എത്തുന്നവർ. വോട്ട് വാങ്ങിക്കഴിഞ്ഞാല്‍ ആരും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. രോഗികളെ ആശുപത്രിയിലെത്തിക്കണമെങ്കില്‍ കസേരയിലിരുത്തി കിലോമീറ്ററോളം ചുമന്ന് റോഡിലെത്തിക്കേണ്ട അവസ്ഥയാണ് ഈ ഊരുകാർക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക