ഭോപ്പാൽ: കുനൂര്‍ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന്റെ സംസ്കാരം ഇന്ന് നടക്കും. ബംഗ്ലൂരു യെലഹങ്ക എയർബേസിൽ എത്തിച്ച വരുൺ സിംഗിന്റെ മൃതദേഹത്തിന് സേനാംഗങ്ങൾ അന്ത്യാഞ്ജലി നൽകി.
വരുൺ സിംഗ് ജോലി ചെയ്തിരുന്ന സുളൂരുവിലെ വ്യോമസേന ബേസിലെ വ്യോമസേനാ ഉദ്യോഗസ്ഥരും ധീരനായ സഹപ്രവർത്തകന് യാത്രാമൊഴി ചൊല്ലാനായി ബെംഗളൂരുവിൽ എത്തി.
ഔദ്യോഗിക അന്തിമോപാചാരം അർപ്പിച്ച ശേഷം വരുൺ സിംഗിന്റെ മൃതദേഹം സൈനിക വിമാനത്തിൽ ഭോപ്പാലിലേക്ക് കൊണ്ടു പോയി. ഇവിടെയാണ് സംസ്കാരചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. വരുൺ സിങ്ങിന്റെ അടുത്ത ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാനായി ബംഗ്ലൂരുവിലെത്തിയിരുന്നു.
സംയുക്തസേനാമേധാവി ബിപിൻ റാവത്തടക്കം 13 പേർ മരണപ്പെട്ട കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ ജീവനോടെ രക്ഷപ്പെട്ട ഒരേ ഒരാൾ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റനായ വരുൺ സിംഗായിരുന്നു.
80 ശതമാനത്തിലേറെ പൊള്ളലേറ്റ അദ്ദേഹത്തെ അതീവ ഗുരുതരാവസ്ഥയിൽ ആദ്യം ഊട്ടിയെ സൈനിക ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് എയർ ആംബുലൻസ് മുഖാന്തരം ബാംഗ്ലൂരുവിലെ എയർ കമാൻഡ് ആശുപത്രിയിലേക്ക് മാറ്റി.
ചികിത്സയുടെ ആദ്യഘട്ടങ്ങളിൽ വരുൺ സിംഗ് മരുന്നുകളോടെ നല്ല രീതിയിൽ പ്രതികരിച്ചെങ്കിലും പിന്നീട് രക്തസമ്മർദ്ദത്തിലുണ്ടായ വ്യതിയാനം വെല്ലുവിളിയായി. ചൊവ്വാഴാച രാത്രിയോടെ ആരോഗ്യനില വഷളാവുകയും ഇന്നലെ രാവിലെയോടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക