പെൺകുട്ടികളുടെ വിവാഹ പ്രായം 21 ലേക്ക് വർദ്ധിപ്പിക്കുന്ന വിഷയത്തിൽ പാർലമെന്റിൽ അടിയന്തര പ്രമേയത്തിനു മുസ്ലിം ലീഗ് നോട്ടീസ് നൽകി. രാജ്യസഭയിലും ലോകസഭയിലും നോട്ടീസ് നൽകി. ലോക്സഭയിൽ ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദു സമദ് സമദാനി എന്നിവരാണ് നോട്ടീസ് നൽകിയത്. രാജ്യസഭയിൽ പിവി അബ്ദുൽ വഹാബും നോട്ടീസ് നൽകി. ബിൽ വന്നാൽ ശക്തിയായി എതിർക്കുമെന്നും രാജ്യത്ത് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണ് കേന്ദ്രസർക്കാറെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.
സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായ പരിധി 18 ൽ നിന്ന് 21 വയസാക്കി ഉയർത്താൻ കേന്ദ്രസർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. സ്ത്രീ -പുരുഷ വിവാഹം പ്രായം ഏകീകരിക്കുമെന്ന് 2020 സ്വാതന്ത്ര്യ ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്. പാർലമെൻറ് സമ്മേളനത്തിന് മുമ്പ് ചേർന്ന കേന്ദ്രമന്ത്രിസഭയോഗമാണ് വിവാഹ പ്രായം ഏകീകരിക്കാനുള്ള നടപടികൾക്ക് അംഗീകാരം നൽകിയിരുന്നു.
വിദഗ്ധരുമായി കൂടിയാലോചനകൾ നടത്തിയ ശേഷമാണ് വിവാഹ പ്രായം ഏകീകരിക്കാനുള്ള തീരുമാനമെടുത്തത്. പതിനാറോളം സർവകലാശാലയിൽ നിന്ന് വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങിയവരുടെ അഭിപ്രായമെടുത്തിരുന്നു. വിവാഹപ്രായം 22- 23 വയസാക്കി വർധിപ്പിക്കണമെന്നായിരുന്നു വിദ്യാർഥികളിൽ കൂടുതലുംആവശ്യപ്പെട്ടിരുന്നത്.
വിവാഹം കഴിക്കാതെ ഒന്നിച്ചു താമസിക്കുന്നത് സാധൂകരിക്കപ്പെടുന്ന രാജ്യത്ത് വിവാഹപ്രായം കൂട്ടുന്നത് എങ്ങനെയാണ് ന്യായീകരിക്കുകയെന്നും ഇ.ടി മുഹമ്മദ് ബഷീർ ചോദിച്ചു.
വിവാഹപ്രായം ഉയർത്താനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് സമസ്തയും നേരത്തെ ആവശ്യപ്പെട്ടിരുന്നു. പെൺകുട്ടികളുടെ വിവാഹം പ്രായം ഉയർത്തുന്നത് സാംസ്കാരിക അധഃപതനത്തിനും മൂല്യച്ച്യുതിക്കും കാരണമാവുമെന്ന് സമസ്ത ഏകോപന സമിതിയോഗം വിലയിരുത്തിയിരുന്നു. മുന്നാക്ക സംവരണം പിന്നാക്ക വിഭാഗങ്ങളുടെ ആനുകൂല്യം നിഷേധിക്കുന്നതാവരുതെന്നും സമസ്ത നേതൃത്വം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ഏകോപന സമിതി യോഗത്തിന് ശേഷമാണ് വിവാഹ പ്രായം ഉയർത്തുന്നത് സംബന്ധിച്ചും, മുന്നാക്ക സംവരണം സംബന്ധിച്ചുമുള്ള നിലപാട് സമസ്ത വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക