കൊച്ചി: താരസംഘടനയായ അമ്മയുടെ വാർഷിക പൊതുയോഗം നാളെ കൊച്ചിയിൽ ചേരും. പതിവിന് വിപരീതമായി വൈസ് പ്രസിഡന്റ്, എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേക്ക് ഇത്തവണ മത്സരമുണ്ട്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള നടൻ സിദ്ധിഖിന്റെ ഫേസ്ബുക്ക് കുറിപ്പ് സംബന്ധിച്ച് പ്രതിഷേധമറിയിക്കാനും ചില താരങ്ങൾ തീരുമാനിച്ചിട്ടുണ്ട്.
ഔദ്യോഗിക പാനലിനെ അംഗീകരിക്കുകയാണ് താരസംഘടനയിലെ പതിവ്. എന്നാൽ ഇത്തവണ അങ്ങനെയല്ല. നിലവിലെ പ്രസിഡന്റ് മോഹൻലാലും ജനറൽ സെക്രട്ടറി ഇടവേള ബാബുവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
ട്രഷറായി സിദ്ധിഖിനും ജോയിന്റ് സെക്രട്ടറിയായി ജയസൂര്യയ്ക്കും എതിരാളികളില്ല. വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്കും നിർവാഹക സമിതിയിലേക്കും ഇക്കുറി മത്സരം നടക്കുന്നുണ്ട്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒദ്യോഗിക പാനൽ നിർദേശിച്ചത് ശ്വേതാ മേനോന്റെയും ആഷാശരത്തിന്റെയും പേരുകളാണ്. എന്നാൽ മണിയൻ പിളള രാജു മത്സരിക്കാൻ തീരുമാനിച്ചതോടെ തെരഞ്ഞെടുപ്പ് വേണ്ടിവന്നു. 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുപ്പുണ്ടാകും. ഔദ്യോഗിക പാനലിന് പുറത്തുനിന്ന് താരങ്ങളായ ലാൽ , വിജയ് ബാബു, നാസർ ലത്തീഫ് തുടങ്ങിയവരും മത്സരരംഗത്തുള്ളത്.
അതേസമയം തെരഞ്ഞെടുപ്പ് തൊട്ടുതലേദിവസം നടൻ സിദ്ധിഖിന്റെ ഫേസ് ബുക് പോസ്റ്റാണ് സംഘടനയ്ക്കുളളിൽ ചർച്ചയാകുന്നത്. ഔദ്യോഗിക പാനലിലെ സ്ഥാനാർത്ഥികൾക്ക് വോട്ടു തേടി സിദ്ധീഖിട്ട് ഫേസ്ബുക്ക് പോസ്റ്റിന്റെ അവസാന ഭാഗത്തെ വരികൾ ഇങ്ങനെയാണ്.
”ആരെ തെരഞ്ഞെടുക്കണമെന്ന്ആംഗങ്ങൾക്ക് തീരുമാനിക്കാം. അമ്മ ഉണ്ടാക്കിയത് താനാണെന്ന് അവകാശം മുഴക്കിയവരല്ല ഇവരാരും. അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ അടിയത്തറ ഇളക്കുമെന്നും ഇവരാരും വീരവാദം മുഴക്കിയിട്ടില്ല. അമ്മയുടെ തലപ്പത്തിരിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തി താനാണെന്ന് വിശ്വസിച്ച് അതിനുവേണ്ടി മത്സരക്കാൻ നൽകിയ നോമിനേഷനിൽ പേരെഴുതി ഒപ്പിടാൻ അറിയാത്തവരുമല്ല. ഇല്ലാത്ത ഭൂമി അമ്മയ്ക്കു നൽകാം എന്ന് വാദ്ഗാനം നൽകി അമ്മയെ കബളിപ്പിച്ചവരുമല്ല…”
പോസ്റ്റിലെ ഈ പരാമർശങ്ങൾ വഴി സിദ്ധീഖ് ആരെയൊക്കെയാണ് വിമർശിക്കുന്നതെന്ന ചർച്ച അണിയറിൽ സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക