വടകര : വടകര താലൂക്ക് ഓഫിസ് തീപിടുത്തതില്‍ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാനൊരുങ്ങി പൊലിസ്. നാളെ കസ്റ്റഡി അപേക്ഷ നല്‍കും. എന്നാല്‍ തണുപ്പകറ്റാന്‍ തീ ഇട്ടതാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ആന്ധ്ര സ്വദേശി സതീഷ് നാരായണന്. പ്രതിക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടോയെന്നും അടുത്ത ദിവസം പരിശോധിക്കും.
പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് കസ്റ്റഡിയിലായ അന്നുമുതല്‍ ആന്ധ്ര സ്വദേശി സതീഷ് നാരായണന് പറയുന്നത്. തീ ഇട്ടത് താനാണെന്ന് ആദ്യമേ പ്രതി തുറന്നു സമ്മതിച്ചു.
എന്നാലതിന്റെ കാരണം കേട്ടപ്പോഴാണ് പൊലിസ് ഞെട്ടിയത്. തണുപ്പകറ്റാനാണെന്നായിരുന്നു വിശദീകരണം. വരാന്തയില്‍ ഉണ്ടായിരുന്ന പേപ്പറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. കുറച്ചുനേരം കത്തിയപ്പോള്‍ തീ പടര്‍ന്നു. നിയന്ത്രണാധീതമായി. ഇതോടെ അവിടെ നിന്ന് മാറുകയായിരുന്നു.
തീ ഇട്ടതിന് ശേഷം താലൂക്ക് ഓഫിസ് വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പില്‍ കുറച്ചു നേരം കിടന്നു. അതെങ്ങനെയെന്ന് സതീഷ് പൊലിസിന് അഭിനയിച്ച് വിശദീകരിച്ച് നല്കി. ശേഷം വീട്ടിലേയ്ക്ക് മടങ്ങി.
തെലുങ്ക്, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നിവ ഇടകലര്‍ത്തിയാണ് സംസാരിക്കുന്നത്. പ്രതിക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്ന് സംശയിക്കുന്നുണ്ട്. എന്നാല്‍ കസ്റ്റഡിയില്‍ വാങ്ങി ഒന്നുകൂടി ചോദ്യം ചെയ്യാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക