കൊല്ലം: ഗവൺമെന്റ് വിക്ടോറിയ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചതില്‍ കുറ്റക്കാരായ ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യം ശക്തമാകുന്നു. ജീവനക്കാരെ സംരക്ഷിക്കാന്‍ ഏകപക്ഷീയ റിപ്പോര്‍ട്ട് തയാറാക്കിയെന്നാണ് ആക്ഷേപം. യാതൊരു പിഴവും ഇല്ലെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍.
പ്രസവത്തെ തുടര്‍ന്നുണ്ടായ അമിത രക്തസ്രാവമാണ് ചാന്ദനയെന്ന ഇരുപത്തിയേഴുകാരിയുടെ ജീവനെടുത്തത്. ഡോക്ടര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് വീഴ്ചയുണ്ടായെന്നും ചാന്ദനയുടെ ജീവന്‍രക്ഷിക്കാന്‍ കഴിയാതിരുന്നത് വിക്ടോറിയ ആശുപത്രിക്ക് പേരുദോഷമായെന്നും ജനപ്രതിനിധികള്‍ ഉള്‍പ്പെടെ പരാതിപ്പെട്ടതോടെയാണ് ആരോഗ്യവകുപ്പ് അന്വേഷണത്തിന് തയാറായത്.
പാരിപ്പളളി മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ നേതൃത്വത്തിലുളള സംഘമാണ് അന്വേഷണം നടത്തിയത്. ആശുപത്രി ജീവനക്കാര്‍ക്ക് യാതൊരു വീഴ്ചയുമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കുറ്റക്കാരെ സംരക്ഷിക്കുന്ന ഏകപക്ഷീയ നടപടിയാണിതെന്ന് മഹിളാ കോണ്‍ഗ്രസ് ആരോപിച്ചു.
ആശുപത്രി ജീവനക്കാരുടെ വീഴ്ച പരാതിപ്പെടാനോ, അന്വേഷിക്കാനോ സര്‍ക്കാര്‍ സംവിധാനമില്ല. കുറ്റക്കാര്‍ ഉണ്ടെങ്കിലും നടപടി ഉണ്ടാകുന്നുമില്ല. സമാനമായ നിരവധി പരാതികളില്‍ അന്വേഷണം നടന്നിട്ടുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക