കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകേണ്ടെന്ന് പ്രതിരോധ കുത്തിവെപ്പിനുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതി (എൻ.ടി.എ.ജി.ഐ.) വിലയിരുത്തൽ. ഇക്കാര്യം കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് സമിതി അംഗവും വെല്ലൂർ ക്രിസ്ത്യൻ കോളേജ് പ്രൊഫസറുമായി ഡോ. ജയപ്രകാശ് മൂലിയിൽ അറിയിച്ചു.
പന്ത്രണ്ടു വയസ്സിനുതാഴെയുള്ള ഒരു കുട്ടിപോലും കോവിഡിനാൽ മരിച്ചിട്ടില്ല. അർബുദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സയിലിരുന്ന ചില കുട്ടികളിൽ മരണശേഷം കോവിഡ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അവരുടെ മരണകാരണം കോവിഡായി കണക്കാക്കാനാകില്ല. ഒമിക്രോൺ ഭീതിയിൽ കുട്ടികൾക്ക് വാക്സിനേഷൻ വേഗത്തിലാക്കണമെന്ന വാദത്തിന് ശാസ്ത്രീയ അടിത്തറയില്ല. കാരണം, കോവിഡിന്റെ ഒമിക്രോൺ വകഭേദം കുട്ടികളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ വിദേശരാജ്യങ്ങളിലടക്കം പഠനം ആദ്യഘട്ടങ്ങളിലാണ്.
ഇനി കുട്ടികളിൽ വാക്സിൻ ഉപയോഗിക്കാൻ ഭാവിയിൽ തീരുമാനമുണ്ടായാൽത്തന്നെ മറ്റു രോഗങ്ങളുള്ളവരെയാകും ആദ്യഘട്ടത്തിൽ പരിഗണിക്കുകയെന്നും ഡോ. ജയപ്രകാശ് പറഞ്ഞു. എന്നാൽ, കേന്ദ്രം ഇതുസംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കുട്ടികളിലെ കോവിഡ് കുത്തിവെപ്പിൽ അടിയന്തര തീരുമാനമുണ്ടാകില്ലെന്ന് കഴിഞ്ഞ ഒക്ടോബറിൽ ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പ്രതികരിച്ചിരുന്നു. മറ്റുരാജ്യങ്ങളിൽ കുട്ടികളുടെ വാക്സിനേഷന് കൂടുതൽ ഊന്നൽ നൽകുന്നില്ല. അത് എന്തുകൊണ്ടെന്ന് പഠിക്കാനും മാണ്ഡവ്യ വിദഗ്ധർക്ക് നിർദേശം നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക