തിരുവനന്തപുരം: അച്ഛൻ നടത്തിയിരുന്ന തട്ടുകടയിൽ കുടുംബഭാരം ചുമലിലേറ്റുന്നതിനൊപ്പം സിവിൽ സർവീസ് എന്ന ലക്ഷ്യം സ്വപ്നംകാണുകയാണ് കേരള സർവകലാശാലാ റാങ്ക് ജേതാവ് സരിഗ. എം.എ. സംസ്കൃതത്തിന് രണ്ടാം റാങ്ക് നേടിയ വക്കം പുതുവിളാകത്തു വീട്ടിൽ സരിഗാ സുരേഷാണ് വിധിയുടെ മുന്നിൽ തളരാതെ തന്റെ സ്വപ്നം സഫലമാക്കാനായി പ്രയത്നിക്കുന്നത്. സിവിൽ സർവീസായിരുന്നു സരിഗയുടെ മുന്നിലെ ലക്ഷ്യം. അതിനായി തന്റെ കഴിവ് പൂർണമായി വിനിയോഗിച്ചുള്ള തയ്യാറെടുപ്പിലായിരുന്നു.
ഇതിനിടെ നിനച്ചിരിക്കാതെയുള്ള പിതാവിന്റെ വിയോഗത്തോടെ എല്ലാം താളംതെറ്റി. വക്കം റൂറൽ ഹെൽത്ത് സെന്ററിനു മുൻപിൽ തട്ടുകട നടത്തി വന്ന സരിഗയുടെ അച്ഛൻ സുരേഷ് (61) കഴിഞ്ഞ ഓണത്തലേന്ന് വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. ഗൃഹനാഥനും ഏക വരുമാനമാർഗവും ഇല്ലാതായതോടെ മുന്നോട്ടുള്ള ജീവിതം കുടുംബത്തിനു മുന്നിൽ വഴിമുട്ടി. വിധിയുടെ മുന്നിൽ പകച്ചുനിന്ന അമ്മ ഗംഗയ്ക്ക് ധൈര്യം പകർന്ന് കുടുംബഭാരം ചുമലിലേറ്റാൻ ഇളയ മകൾ സരിഗ തയ്യാറായി. തുടർന്ന് അച്ഛന്റെ തട്ടുകട നടത്തുവാനായി സരിഗ തീരുമാനിച്ചു.
രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ ചായയും പലഹാരങ്ങളുമായി സരിഗയും അമ്മയും ചേർന്ന് ചെറിയ തട്ടുകട തുറന്നു. തങ്ങളുടെ ജീവിതം വീണ്ടും കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിലാണ്. സ്കൂൾ കാലം മുതലേ പഠനത്തിൽ മിടുക്കിയായിരുന്നു.
സംസ്കൃത കോളേജിൽ എം.ഫിൽ പൂർത്തിയാക്കി ഇപ്പോൾ യൂണിവേഴ്സിറ്റി കോളേജിൽ പിഎച്ച്.ഡി.ക്ക് ചേർന്നിരിക്കുകയാണ്. അതോടൊപ്പമാണ് സിവിൽ സർവീസിനുള്ള പഠനവും. പഠിക്കാനുള്ള മിടുക്കും ജീവിക്കാനുള്ള നിശ്ചയദാർഢ്യവും തട്ടുകടയിലെ ചെറിയ വരുമാനവുംകൊണ്ട് തന്റെ സ്വപ്നത്തിലേക്കു നടന്നടുക്കുകയാണ് ഈ മിടുക്കി. സരിഗയുടെ മൂത്ത സഹോദരി സുഗിതാ സുരേഷ് വിവാഹിതയായി കൊല്ലത്താണ് താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക