പൂങ്കുന്നത്ത് കനാലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയെയും കാമുകനെയും ഇവരുടെ സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. ജനിച്ച ഉടൻ കുഞ്ഞിനെ അമ്മ തന്നെയാണു കൊലപ്പെടുത്തിയതെന്നും കാമുകനും സുഹൃത്തും ചേർന്ന് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു എന്നുമാണു മൊഴി.
വരടിയം മമ്പാട്ട് വീട്ടിൽ മേഘ (22), അയൽവാസിയും കാമുകനുമായ ചിറ്റാട്ടുകര മാനുവൽ (25) എന്നിവരും ഇവരുടെ സുഹൃത്ത് പാപ്പനഗർ കോളനി കുണ്ടുകുളം വീട്ടിൽ അമലുമാണ് (24) പിടിയിലായത്. എംകോം ബിരുദധാരിയായ മേഘ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയാണ്. മാനുവൽ പെയ്ന്റിങ് തൊഴിലാളിയും.
വീട്ടിൽ വച്ചു പ്രസവിച്ച കുഞ്ഞിനെ മേഘ വെള്ളം നിറച്ച ബക്കറ്റിൽ മുക്കി കൊലപ്പെടുത്തി മൃതദേഹം മാനുവലും അമലും ചേർന്നു കനാലിൽ ഉപേക്ഷിച്ചു എന്നാണ് പൊലീസ് പറയുന്നത്. യുവതി ഗർഭിണിയായതും പ്രസവിച്ചതും അറിഞ്ഞില്ലെന്നാണു വീട്ടുകാർ പൊലീസിനോടു പറഞ്ഞത്. യുവതി ഗർഭിണി ആയ കാര്യം നാട്ടുകാരും അറിഞ്ഞിട്ടില്ല.
മൃതദേഹം കണ്ടെത്തിയ കനാലിലേക്കുള്ള വഴിയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണു പ്രതികളെ കുടുക്കിയത്. ചൊവ്വ രാവിലെ 9.30ന് ആണു പൂങ്കുന്നം പാറമേക്കാവ് ശാന്തിഘട്ട് ശ്മശാനത്തിനു മുൻപിലുള്ള കനാലിൽ കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്.
സിസിടിവി ദൃശ്യങ്ങളിൽ ഇതേ കവറുമായി രണ്ടു പേർ ബൈക്കിൽ വരുന്ന ദൃശ്യം കിട്ടിയതോടെ പൊലീസ് ദൃശ്യങ്ങളുമായി ആളുകളെ സമീപിച്ച് ഇതാരാണെന്നു കണ്ടെത്തുകയും പിടികൂടി ചോദ്യം ചെയ്യുകയുമായിരുന്നു. കാമുകിയുടെ കുഞ്ഞ് ആണെന്നു മാനുവൽ സമ്മതിച്ചതോടെ പൊലീസ് വീട്ടിലെത്തി മേഘയെയും കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക