ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ച് പൊലീസ്. പ്രതികൾ കേരളത്തിന് പുറത്തേക്ക് കടന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്. രണ്ടു കേസുകളിലെയും മുഖ്യ പ്രതികൾ ഉണ്ടാകാൻ സാധ്യതയുള്ള ചില സ്ഥലങ്ങളക്കുറിച്ചും സൂചനയുണ്ട്.
ആലപ്പുഴയിലെ രാഷ്ട്രീയകൊലപാതകങ്ങൾ നടന്നിട്ട് ആറു ദിവസം. രണ്ടു കേസുകളിലെയും മുഖ്യ പ്രതികളെന്നു കരുതുന്നവർ കേരളം വിട്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അയൽ സംസ്ഥാനങ്ങളിലേക്ക് അന്വേഷണോദ്യോഗസ്ഥർ പോയിട്ടുണ്ട്. പ്രതികൾ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളെക്കുറിച്ചും ചില സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. രണ്ടു കൊലപാതകങ്ങളിലും നേരിട്ട് ഉൾപ്പെട്ടവരെയും ഗൂഡാലോചന നടത്തിയവരെയും പ്രതികളെ സഹായിച്ചവരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
റെയ്ഡുകളും സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതും തുടരും. കൂടുതൽ പ്രതികൾ വൈകാതെ പിടിയിലാകും എന്ന പ്രതീക്ഷയാണ് പൊലീസിന്. SDPI നേതാവ് ഷാന്റെ കൊലപാതകത്തിൽ അറസ്റ്റിലായ പ്രസാദ്, രതീഷ് എന്നിവരെ ഇന്നലെ ജില്ലാ ആർ എസ് എസ് കാര്യാലയം അടക്കമുള്ള സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുത്തു. ഇന്നും തെളിവെടുപ്പ് തുടരും.
ഷാൻ വധക്കേസ് പ്രതികളെ രക്ഷപെടാൻ സഹായിച്ച ആംബുലൻസ് ഡ്രൈവർ അഖിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതികൾ സഞ്ചരിച്ച ആംബുലൻസും കസ്റ്റഡിയിലുണ്ട്. ബിജെപി നേതാവ് രൺജിത്തിന്റെ കൊലപാതകത്തിൽ പിടിയിലായ 5 എസ്ഡിപിഐ പ്രവർത്തകരെ ഇന്ന് കസ്റ്റഡിയിൽ വാങ്ങിയേക്കും. ചില സ്ഥലണ്ടളിൽ നടത്തിയ റെയ്ഡുകളിൽ വാഹനങ്ങളും വാളുകടക്കമുള്ള ചില ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക