അപൂർണമായ പാസ്പോർട്ട് അപേക്ഷകളുമായി എത്തുന്നവരെ, അപേക്ഷ സ്വീകരിക്കാതെ പാസ്പോർട്ട് സേവാകേന്ദ്രങ്ങളിൽനിന്നു തിരിച്ചയയ്ക്കുന്നത് പതിവാകുന്നു. ഇടക്കാലത്ത് അപേക്ഷകരെ തിരിച്ചയയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ട്, കേന്ദ്ര സർക്കാർ നൽകിയ കർശന നിർദേശത്തിനു കടകവിരുദ്ധമാണ് ചില പിഎസ്കെകളിലെ നടപടിയെന്നാണ് ആക്ഷേപം.
പാസ്പോർട്ട് അപേക്ഷകർ ആദ്യഘട്ടത്തിൽ എത്തുന്ന പ്രീ–വെരിഫിക്കേഷൻ ഏരിയയിൽവച്ചുതന്നെ അപേക്ഷകരെ തിരിച്ചയയ്ക്കുകയാണ്. തൊട്ടടുത്ത കൗണ്ടറുകളിൽ വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള പാസ്പോർട്ട് ഉദ്യോഗസ്ഥരുണ്ടെങ്കിലും അവരുടെ പരിഗണനയ്ക്കു വിടുന്നില്ല. വീണ്ടും ഫീസ് അടച്ച് പുതുതായി ഓൺലൈൻ അപേക്ഷ സമർപ്പിച്ച് മറ്റൊരു ദിവസത്തിനായി കാത്തിരിക്കേണ്ട ഗതികേടിലാണ് അപേക്ഷകർ.
ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിലെ കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം പുതിയ പാസ്പോർട്ടിനും പുതുക്കലിനുമുള്ള അപേക്ഷകർ വർധിച്ചെങ്കിലും നിരസിക്കൽ തുടങ്ങിയതോടെ പലരും നിരാശരായി മടങ്ങേണ്ട അവസ്ഥയാണ്. പുതിയ അപേക്ഷ സമർപ്പിക്കാൻ ഓൺലൈൻ ആയി സ്ലോട്ട് ബുക്ക് ചെയ്യാൻ ശ്രമിക്കുന്നവർക്ക് തിരക്കുമൂലം വളരെ വൈകിയാണ് സമയം ലഭിക്കുന്നത്. പ്രശ്നം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നാണ് കൊച്ചി റീജനൽ പാസ്പോർട്ട് ഓഫിസിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക