രാജ്യത്ത് ഇന്ധന വില കുതിച്ചുയരുമ്പോൾ ഇരുചക്രവാഹന യാത്രക്കാർക്കായി വൻ പ്രഖ്യാപനവുമായി ജാർഖണ്ഡ് സർക്കാർ. ഇരുചക്ര വാഹനങ്ങൾക്ക് പെട്രോൾ വിലയിൽ ലിറ്ററിന് 25 രൂപയുടെ കുറവ് വരുത്തിയതായി മുഖ്യമന്ത്രി ഹേമന്ത് സോറൻ പ്രഖ്യാപിച്ചു. 2022 ജനുവരി 26 മുതൽ ഇളവ് ലഭിച്ചുതുടങ്ങും.
പെട്രോളിന്റെയും ഡീസലിന്റെയും വിലക്കയറ്റം ഏറ്റവും കൂടുതൽ ബാധിക്കുന്നത് പാവപ്പെട്ടവരെയാണെന്നും ഇത് കണക്കിലെടുത്ത് ഇരുചക്ര വാഹനങ്ങൾക്ക് ഇളവ് നൽകാൻ തീരുമാനിച്ചതെന്നും ഹേമന്ദ് സോറൻ ട്വിറ്ററിൽ കുറിച്ചു.
നിബന്ധനകൾക്ക് വിധേയമായിട്ടാണ് ഗുണഭോക്താക്കളായ ഇരുചക്ര വാഹന ഉടമകൾക്ക് സബ്സിഡി ലഭിക്കുക. പ്രതിമാസം 10 ലിറ്റർ വരെയാണ് സബ്സിഡി ലഭിക്കുന്ന പരമാവധി പെട്രോളിന്റെ അളവ്. ഡയറക്ട് ബാങ്ക് ട്രാൻസഫർ വഴി സബ്സിഡി തുക ഗുണഭോക്താക്കൾക്ക് ലഭിക്കും. റേഷൻ കാർഡുള്ളവരാണ് ഗുണഭോക്താക്കളിൽ ഉൾപ്പെടുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജാർഖണ്ഡിലെ ഹേമന്ദ് സോറൻ സർക്കാർ രണ്ടുവർഷം തികയ്ക്കുന്ന ദിവസത്തിലാണ് മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. ഹേമന്ദ് സോറന്റെ പാർട്ടിയായ ജാർഖണ്ഡ് മുക്തിമോർച്ചയും കോൺഗ്രസും ആർ.ജെ.ഡിയും ചേർന്ന സഖ്യമാണ് സംസ്ഥാനം ഭരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക