ബോഡിമെട്ട് തോണ്ടിമലയില്‍ വീണ്ടും കാട്ടാന ആക്രമണം (Wild Elephant Attack) . തോണ്ടിമല ചൂണ്ടല്‍ സ്വദേശി എസ് നടരാജിന്റെ വീടിന് നേരെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. വീടിനോട് ചേര്‍ന്ന് നിര്‍മ്മിച്ചിരുന്ന ഷെഡ് കാട്ടാന കൂട്ടം തകര്‍ത്തു (Human Animal Conflict). കഴിഞ്ഞ ദിവസം ഒറ്റയാന്റെ ആക്രണത്തില്‍ രണ്ട് വീടുകള്‍ തകര്‍ന്നിരുന്നു. പുലര്‍ച്ചെയാണ് തോണ്ടിമല ചൂണ്ടലില്‍ ഏഴ് ആനകളടങ്ങുന്ന കാട്ടാന കൂട്ടം ജനവാസ മേഖലയിലേയ്ക്ക് എത്തിയത്.
ചൂണ്ടല്‍ സ്വദേശി എസ് നടരാജന്റെ വീടിന് പുറക് വശത്തായി നിര്‍മ്മിച്ചിരുന്ന ഷെഡ് ആന തകര്‍ത്തു. ഷെഡിനുള്ളിലുണ്ടായിരുന്ന ഉപകരണങ്ങളും അരിയും പലവ്യഞ്ജന വസ്തുക്കളും നശിപ്പിച്ചു. പ്രദേശത്ത് വ്യാപകമായ കൃഷി നാശവും ഉണ്ടായിട്ടുണ്ട്. പുലര്‍ച്ചെ ആക്രമണം ഉണ്ടായതോടെ, പടക്കം പൊട്ടിച്ചും ബഹളം വെച്ചും തീകത്തിച്ചും, പ്രദേശവാസികള്‍ ആനകളെ വീടിന് സമീപത്ത് നിന്നും ഓടിയ്ക്കുകയായിരുന്നു. മേഖലയില്‍ വഴിവിളക്കുകളോ, സഞ്ചാര യോഗ്യമായ റോഡോ ഇല്ലാത്തതിനാല്‍ ആനയുടെ ആക്രമണം ഉണ്ടായാല്‍ ഓടി രക്ഷപെടാന്‍ പോലുമാവാത്ത സാധിക്കാത്ത സ്ഥിതിയാണ്.
കഴിഞ്ഞ ദിവസം ഒറ്റയാന്റെ ആക്രമണത്തില്‍ തോണ്ടിമല സ്വദേശി സെല്‍വത്തിന്റെ വീട് പൂര്‍ണ്ണമായും അമല്‍രാജിന്റെ വീട് ഭാഗീകമായും തകര്‍ന്നിരുന്നു. ഏഴ് ആനകള്‍ അടങ്ങുന്ന കൂട്ടമാണ് നിലവില്‍ തോണ്ടിമല മേഖലയില്‍ തമ്പടിച്ചിരിക്കുന്നത്. കാട്ടാന ആക്രമണം പതിവായിട്ടും, ആനകളെ ഉള്‍വനത്തിലേയ്ക്ക് തുരത്താന്‍ വനം വകുപ്പ് നടപടി സ്വീകരിയ്ക്കുന്നില്ലെന്നാണ് നാട്ടാകാരുടെ ആരോപണം. നിലവില്‍ വീടുകള്‍ക്ക് സമീപത്ത് നിന്നും പിന്‍വാങ്ങിയെങ്കിലും സമീപ മേഖലയില്‍ ആനകൂട്ടം തമ്പടിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക