അതിസങ്കീർണമായ മസ്തിഷ്ക ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞിന് ജൻമം നൽകി യുവതി. ഇറ്റലിയിലെ ടൂറിനിലാണ് അത്യപൂർവമായ ഈ സംഭവം. തെരേസ സ്ഗ്രോയെന്ന യുവതിയാണ് ഏഴുമാസം പ്രായമുള്ള കുഞ്ഞിന് ജൻമം നൽകിയത്.
തലവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തെരേസയ്ക്ക് ഗുരുതര മസ്തിഷ്ക രോഗമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഉടൻതന്നെ ശസ്ത്രക്രിയ നടത്തുകയായിരുന്നു.
മസ്തിഷ്ക ശസ്ത്രക്രിയ നടക്കുന്നതിനിടെ ഗർഭസ്ഥശിശുവിന്റെ ജീവന് ആപത്ത് സംഭവിക്കുമോ എന്ന ആശങ്കയിലായിരുന്നു ഡോക്ടർമാർ. ഒടുവിൽ ഗർഭകാലം ഏഴു മാസം പിന്നിട്ടതിനാൽ മസ്തിഷ്ക ശസ്ത്രക്രിയയ്ക്കൊപ്പം സിസേറിയനും ചെയ്യാം എന്ന തീരുമാനത്തിലെത്തി.
ഇതിനായി ന്യൂറോ സർജറി നടത്തുന്ന ഓപ്പറേഷൻ തീയേറ്ററിൽ ലേബർ റൂമിലെ സംവിധാനങ്ങളും ഒരുക്കി. എട്ടു ഡോക്ടർമാർ രണ്ടു സംഘങ്ങളായി തിരിഞ്ഞ് ഒരേസമയമാണ് മസ്തിഷ്ക ശസ്ത്രക്രിയയും സിസേറിയനും നടത്തിയത്.
സിസേറിയനിലൂടെ പുറത്തെടുത്ത പെൺകുഞ്ഞിനെ ഉടൻതന്നെ ഇൻകുബേറ്ററിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ആ സമയമൊക്കെയും തെരേസ മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയയായി ഓപ്പറേഷൻ ടേബിളിൽ തന്നെ കഴിയുകയായിരുന്നു.
മണിക്കൂറുകളെടുത്താണ് ശസ്ത്രക്രിയ പൂർത്തിയായത്. ശസ്ത്രക്രിയയ്ക്കു ശേഷം ന്യൂറോ സർജറി വാർഡിലേക്ക് തെരേസയെ മാറ്റി.
യുവതിക്ക് സംസാരശേഷി വീണ്ടെടുക്കാനാവുമോ എന്നതായിരുന്നു പ്രധാന ആശങ്ക. എന്നാൽ മയക്കം വിട്ടുണർന്ന ഉടൻ തന്നെ തെരേസ സംസാരിച്ചു തുടങ്ങി.
അൽമയെന്നാണ് കുഞ്ഞിനെ തെരേസയും കുടുംബവും നൽകിയ പേര്. മാസമെത്താതെ പ്രസവിച്ചതിനാൽ കുഞ്ഞിന്റെ ആന്തരികാവയവങ്ങൾ പൂർണവളർച്ചയെത്തിയ ശേഷം ആശുപത്രിയിൽ നിന്ന് വിട്ടയയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക