15–18 പ്രായക്കാർക്കു കോവിഡ് വാക്സീൻ കുത്തിവയ്പ് ഇന്നു തുടങ്ങും. കേരളത്തിൽ ഈ പ്രായത്തിലെ 15.34 ലക്ഷം പേർക്കു വാക്സീൻ നൽകാനാണു ലക്ഷ്യമിടുന്നത്. ക്രിസ്മസ് അവധിക്കു ശേഷം സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നു മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളും സിബിഎസ്ഇ സ്കൂളുകളും ഇന്നു തുറക്കും.
വാക്സീൻ സ്വീകരിച്ച വിദ്യാർഥികളുടെ കണക്ക് ദിവസവും വിദ്യാഭ്യാസ വകുപ്പ് ശേഖരിക്കും. കുത്തിവയ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് അധ്യാപകരും പിടിഎയും മുൻകയ്യെടുക്കണമെന്നു മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചു. ഒമിക്രോൺ പശ്ചാത്തലത്തിൽ സ്കൂളുകളുടെ പ്രവർത്തനത്തിൽ മാറ്റം വരുത്തേണ്ടതുണ്ടോയെന്നു പിന്നീടു തീരുമാനിക്കും. കുത്തിവയ്പുമായി ബന്ധപ്പെട്ടു സിബിഎസ്ഇ ഉൾപ്പെടെ വിവിധ സ്ട്രീമുകളുടെ യോഗം വിദ്യാഭ്യാസ വകുപ്പ് ഉടൻ വിളിക്കും
കുട്ടികൾക്കുള്ള കുത്തിവയ്പ് കേന്ദ്രം തിരിച്ചറിയാൻ: പിങ്ക് ബോർഡ് ജനറൽ/ജില്ലാ/താലൂക്ക് ആശുപത്രികൾ, സിഎച്ച്സി എന്നിവിടങ്ങളിൽ ഈ മാസം 10 വരെ ഞായർ ഉൾപ്പെടെ എല്ലാ ദിവസവും (ബുധൻ ഒഴികെ). നൽകുക കോവാക്സിൻ . സമയം: രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കോവിൻ പോർട്ടലിൽ (cowin.gov.in) റജിസ്റ്റർ ചെയ്യണം. അല്ലാത്തവർക്ക് സ്പോട് റജിസ്ട്രേഷനും സൗകര്യം. കോവിഡ് ബാധിച്ചവർ മുക്തരായി 3 മാസത്തിനു ശേഷം വാക്സീൻ എടുത്താൽ മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക