നടിയെ ആക്രമിച്ച കേസില്‍ പുതിയ ആരോപണങ്ങളുമായി രംഗത്തെത്തിയ സംവിധായകന് ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിനായി അന്വേഷണ സംഘം കൊച്ചി സിജെഎം കോടതിയില്‍ അപേക്ഷ നല്കി.
ബാലചന്ദ്രകുമാറിന്റെ ആരോപണത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കാനാണ് തീരുമാനം. ദിലീപ് നല്കിയ ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ വിചാരണ നടക്കുന്നതിനിടെയാണ് സംവിധായകന് ബാലചന്ദ്രകുമാര്‍ പുതിയ ആരോപണങ്ങളുമായി രംഗത്തെത്തിയത്.
നടിയെ ആക്രമിച്ചതില്‍ ഗൂഢാലോചന നടത്തിയത് ദിലീപാണെന്നും ദൃശ്യങ്ങള്‍ കേസില്‍ പ്രതിയായ ദിലീപിന്റെ കൈവശം ഉണ്ടെന്നും തെളിവായി സംഭാഷണങ്ങളുണ്ടെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ ആരോപണം.
ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തി സീല്‍ ചെയ്ത കവറില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന് പുറമേയാണ് മൊഴി മാറ്റം ഒഴിവാക്കുന്നതിനായി രഹസ്യമൊഴിയെടുക്കാന്‍ അന്വേഷണം സംഘം തീരുമാനിച്ചത്.
ഇതിനായി കൊച്ചി സിജെഎം കോടതിയില്‍ അപേക്ഷ നല്കി. സിജെഎം കോടതി നിര്‍ദേശിക്കുന്ന കീഴ്ക്കോടതി രഹസ്യമൊഴി രേഖപ്പെടുത്തും.
അതേസമയം ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ തുടരന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും. നിലവിലെ അന്വേഷണസംഘത്തലവന്‍ ബൈജു പൗലോസിന് തന്നെയാകും മേല്‍നോട്ടച്ചുമതല.
ഫെബ്രുവരി 16 ന് വിചാരണ അവസാനിപ്പിച്ച് വിധി പറയണമെന്ന് സുപ്രീം കോടതി നിര്‍ദേശമുള്ളതിനാല്‍ ഈ മാസം 20 ന് തുടരന്വേഷണ റിപ്പോര്‍ട്ട് നല്കാന് വിചാരണക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അന്വേഷണ സംഘത്തിന്റെ തിരക്കിട്ട നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക