കോട്ടയം : പ്രസവ വാർഡിൽ നിന്നു കുഞ്ഞിനെ തട്ടിയെടുത്ത വിവരം പിതാവ് ശ്രീജിത്തിന്റെ സുഹൃത്തുക്കൾ മെഡിക്കൽ കോളജിനു മുന്നിലെ ടാക്സി സ്റ്റാൻഡിലെ ഡ്രൈവർമാരെ അറിയിച്ചതാണ് നിർണായകമായത്. പൊലീസ് ഉണർന്നു പ്രവർത്തിച്ചതും സഹായകരമായി.
കുഞ്ഞുമായി ആശുപത്രിക്കു മുന്നിലെ ബാർ ഹോട്ടലിൽ എത്തിയ നീതു ടാക്സിയിൽ കടന്നുകളയാനാണ് പദ്ധതിയിട്ടത്. തന്റെ കുഞ്ഞിനു സുഖമില്ല, കൊച്ചിയിൽ ചികിത്സയ്ക്കു കൊണ്ടുപോകാൻ ടാക്സി വിളിച്ചു തരാൻ ലോഡ്ജ് അധികൃതരോടു പറഞ്ഞു.
അവർ ആവശ്യപ്പെട്ട പ്രകാരം ഹോട്ടലിൽ എത്തിയ ടാക്സി ഡ്രൈവർ അലക്സ് സെബാസ്റ്റ്യൻ, ആശുപത്രിയിൽനിന്നു കുഞ്ഞിനെ മോഷ്ടിച്ച വിവരം ഹോട്ടൽ അധികൃതരോടു പറഞ്ഞു. തുടർന്നു വിവരം പൊലീസിനെ അറിയിച്ചു.
ഉടൻ സ്ഥലത്തെത്തിയ പൊലീസ് നീതുവിനെ കസ്റ്റഡിയിൽ എടുത്തു. നാലരയോടെ നീതുവിന്റെ കൈയിൽനിന്നു കുഞ്ഞിനെ വീണ്ടെടുത്ത് അശ്വതിയെ തിരികെ ഏൽപിച്ചു. ജില്ലാ പൊലീസ് മേധാവി ഡി.ശിൽപയുടെ നേതൃത്വത്തിൽ നീതുവിനെ ചോദ്യം ചെയ്തു.
ചൊവ്വാഴ്ചയാണ് ഇവർ മെഡിക്കൽ കോളജിനടുത്തുള്ള ഹോട്ടലിൽ മുറിയെടുത്തത്. ഒറ്റയ്ക്കാണ് കുഞ്ഞിനെ മോഷ്ടിച്ചതെന്നാണു നീതുവിന്റെ മൊഴി. കളമശേരി പുത്തലത്തു റോഡിലെ ഫ്ലാറ്റിലാണ് ഇവർ താമസിച്ചിരുന്നത്.
3 മാസം മുൻപ് ഡെന്റൽ കോളജിൽ നഴ്സിന്റെ വേഷത്തിൽ വന്ന നീതുവിനെ പൊലീസ് പിടികൂടി താക്കീത് ചെയ്തു വിട്ടിരുന്നു. മുൻപും കോട്ടയം മെഡിക്കൽ കോളജിൽ കുഞ്ഞുങ്ങളെ മോഷ്ടിക്കാൻ ശ്രമം നടന്നിട്ടുണ്ട്.
നീതുവിന്റെ മോഷണം വ്യക്തമായ ആസൂത്രണത്തോടെ. ലക്ഷ്യം സുഹൃത്തിന്റെ വിവാഹം തടയൽ. ഒറ്റയ്ക്കാണു മോഷണം നടത്തിയത്. നീതുവിന്റെ പക്കൽനിന്നു സുഹൃത്തായ യുവാവ് പണം തട്ടിയെടുത്തിരുന്നു.
ഇതിനിടെ യുവാവിന്റെ വിവാഹം ഉറപ്പിച്ചു. ഇതു തടയുന്നതിനായി നീതു തയാറാക്കിയ നാടകമാണ് ശിശു മോഷണമെന്നാണ് പൊലീസിനോട് അവസാനം പറഞ്ഞത്.
കുഞ്ഞിനെ തട്ടിയെടുത്ത ശേഷം അതു യുവാവിന്റെ കുഞ്ഞാണെന്നു വിശ്വസിപ്പിക്കുക. അതു വഴി തന്റെ പക്കൽനിന്നു യുവാവ് വാങ്ങിയ പണം തിരികെ വാങ്ങുക. ഇതായിരുന്നു നീതുവിന്റെ ലക്ഷ്യം.
ഇതു പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. വ്യക്തിപരമായ ചില ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ് നീതു കുഞ്ഞിനെ മോഷ്ടിച്ചതെന്ന് ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ പറഞ്ഞു. കുട്ടിയെ മോഷ്ടിച്ചു വിൽക്കുന്ന സംഘവുമായി നീതുവിന് ബന്ധമില്ല.
അതേസമയം കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് മേധാവി പറഞ്ഞു. തിരുവൻവണ്ടൂർ സ്വദേശിയാണ് നീതു. ഭർത്താവ് സുധീഷ് പിള്ള തിരുവല്ല കുറ്റൂർ സ്വദേശിയും.
സുധീഷ് ഗൾഫിൽ എണ്ണക്കമ്പനിയിലാണ്. എല്ലാ മാസവും നാട്ടിൽ വരും. കളമശേരിയിൽ വാടക വീട്ടിലാണ് താമസം. വാടകയ്ക്ക് ഫ്ലാറ്റ് എടുത്താണ് ആദ്യം താമസിച്ചത്.
ഐടി സ്ഥാപനത്തിന്റെ മാനേജരാണെന്ന് അയൽക്കാരോട് നീതു പറഞ്ഞിരുന്നു. പൊലീസുകാർക്ക് ക്ലാസെടുക്കുമെന്നും പറഞ്ഞിരുന്നു. ഫ്ലാറ്റിൽ പലരും വന്നു പോകുന്നതിൽ അയൽക്കാർ പരാതിപ്പെട്ടു. ഇതോടെ വീട്ടിലേക്കു മാറി.
കഴിഞ്ഞ 3 ദിവസമായി നീതു മെഡിക്കൽ കോളജ് ഗൈനക്കോളജി വാർഡിൽ പതിവായി എത്തിയിരുന്നു. നഴ്സിങ് കോട്ട് ധരിച്ചാണു വരവ്. കൂടെ കുട്ടിയുമുണ്ട്. കുട്ടിയുമായി നഴ്സ് നടന്നു നീങ്ങുന്നത് പലരും ശ്രദ്ധിച്ചിരുന്നു. തൊട്ടുമുന്നിലെ ബാർ ഹോട്ടലിലാണ് നീതു താമസിച്ചത്.
കുട്ടിയുടെ ചികിത്സയ്ക്കെന്ന പേരിലാണ് മുറിയെടുത്തത്. നീതുവിന്റെ പക്കൽനിന്ന് രണ്ടു മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇതിലെ വിവരങ്ങൾ പരിശോധിക്കാനായി സൈബർ സെല്ലിലേക്കു കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക