തിരുവനന്തപുരം: കേരളത്തിൽ ലോക്ക്ഡോൺ നിയന്ത്രണങ്ങൾ ഇപ്പോൾ ആലോചനയിൽ ഇല്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. അടച്ചിടൽ ഒഴിവാക്കാൻ ഓരോരുത്തരും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. പൂർണ്ണ നിയന്ത്രണം ജന ജീവിതത്തെ കാര്യമായി ബാധിക്കും. വിദേശത്ത് നിന്ന് വരുന്നവർക്കുള്ള ക്വാറൻ്റൈൻ മാനദണ്ഡം കേന്ദ്ര നിർദേശമനുസരിച്ചാണ് മാറ്റിയിരിക്കുന്നത്. ഒമിക്രോൺ വകഭേദത്തിന്റെ വ്യാപന ശേഷി കൂടുതലായതിനാലാണ് നിയന്ത്രണം കടുപ്പിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തത് ലോ റിസ്ക് രാജ്യങ്ങളിൽ നിന്ന് വന്നവർക്കാണ്. ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ 80 ശതമാനം പേരും ലോ റിസ്ക് രാജ്യങ്ങളിൽ നിന്ന് വന്നവർക്കാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം ആരോഗ്യ വകുപ്പ് ഫയലുകൾ കാണാതായ സംഭവത്തില്‍ ഫയലുകള്‍ കൊവിഡ് കാല ഇടപാടുമായി ബന്ധപ്പെട്ടതല്ലെന്ന് മന്ത്രി പറഞ്ഞു. വളരെ പഴയ ഫയലുകളാണ് കാണാതായതെന്നും കെ എം എസ് സി എല്‍ രൂപീകൃതമായതിന് മുമ്പുള്ള ഫയലുകളാണിതെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് തന്നെയാണ് ഫയലുകള്‍ കാണാതായെന്ന് പൊലീസില്‍ പരാതി നല്‍കിയത്. വകുപ്പ് സഹകരിക്കുന്നില്ലെന്ന വാദം തെറ്റാണെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ ഇപ്പോള്‍ ധന വകുപ്പും ആന്വേഷിക്കുന്നുണ്ട്. പരാതിയെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക