കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് മോഷ്ടിക്കപ്പെട്ട കുഞ്ഞിനെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനൊപ്പം അഭിനന്ദനം ഏറ്റുവാങ്ങിയ 2 പേർ കൂടിയുണ്ട്.
തട്ടിയെടുത്ത കുഞ്ഞുമായി നീതു താമസിച്ചിരുന്ന ഹോട്ടലിലെ റിസപ്ഷനിസ്റ്റ് എലിസബത്ത് നിമ്മി അലക്സും മെഡിക്കൽ കോളജിനു മുൻപിലുള്ള ടാക്സി സ്റ്റാൻഡിലെ ഡ്രൈവർ അലക്സ് സെബാസ്റ്റ്യനും. ഗാന്ധിനഗർ എസ്ഐ പി.എസ്.റെനീഷിനെപ്പോലെ സമയോചിത ഇടപെടലുകളിലൂടെ ശ്രദ്ധാകേന്ദ്രങ്ങളായി ഇവരും.
കുമാരനല്ലൂർ പാണംപറമ്പിൽ അലക്സ് സെബാസ്റ്റ്യന് ഇന്നലെ പുതിയ ഒരു പേരു കിട്ടി, ‘മിന്നൽ അലക്സ്!’ ടാക്സി സ്റ്റാൻഡിൽ സുഹൃത്തുക്കൾക്കൊപ്പം നിൽക്കുമ്പോൾ ബൈക്കിലെത്തിയ രണ്ടു പേരാണ് ആശുപത്രിയിൽ നിന്ന് കുട്ടിയെ കാണാതായെന്നു പറഞ്ഞത്.
ഇതേ സമയത്തുതന്നെ ഓട്ടം പോകുന്നതിനായി ഹോട്ടൽ ഫ്ലോറൽ പാർക്കിൽ നിന്ന് വിളി എത്തി. ഹോട്ടലിലെത്തിയ അലക്സിനോട് റിസപ്ഷനിസ്റ്റ് എലിസബത്ത് ടാക്സി വിളിച്ച യുവതിയോടൊപ്പം കുഞ്ഞുണ്ടെന്ന കാര്യം പറഞ്ഞപ്പോൾ അലക്സിന് സംശയം തോന്നി.
അലക്സ് ഇക്കാര്യ റിസപ്ഷനിസ്റ്റിനെ അറിയിച്ചതോടെയാണ് ഹോട്ടൽ മാനേജർ വഴി പൊലീസിനു വിവരം ലഭിച്ചത്.
ടിവി വാർത്തകളിലും മറ്റും കണ്ടതു കൊണ്ടാകാം ഇഷ്ട ഭക്ഷണമായ ചപ്പാത്തിയും കോഴിക്കറിയും തയാറാക്കിയാണ് ഭാര്യ ബിൻസി ഇന്നലെ അലക്സിനെ സ്വീകരിച്ചത്. മക്കളായ റോഷനും റോയലും പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷത്തിലായിരുന്നു.
ഇന്നലെ പുലർച്ചെ എയർപോർട്ടിലേക്ക് ഓട്ടമുണ്ടായിരുന്നു. ഉച്ചയ്ക്കു ശേഷം തിരിച്ചെത്തിയപ്പോൾ ഒട്ടേറെ ആളുകൾ സ്വീകരണവുമായി എത്തി. സുഹൃത്തുക്കളിൽ നിന്നു സമ്മാനങ്ങൾ ലഭിച്ചു. ആറു വർഷമായി ഗാന്ധിനഗർ ടാക്സി സ്റ്റാൻഡിൽ ജോലി ചെയ്യുന്നു. എല്ലാം ദൈവാനുഗ്രഹം– അലക്സ് പറയുന്നു.
കോട്ടയം മെഡിക്കൽ കോളജിനു മുൻപിലുള്ള ഹോട്ടൽ ഫ്ലോറൽ പാർക്കിൽ 4 വർഷമായി റിസപ്ഷനിസ്റ്റാണ് ഗാന്ധിനഗർ കൊല്ലംപറമ്പിൽ എലിസബത്ത്. കുട്ടിയെ തട്ടിയെടുത്ത കേസിലെ പ്രതി നീതു നാലു ദിവസമായി ഈ ഹോട്ടലിലായിരുന്നു താമസം.
എലിസബത്തിന് ഇവരെ നല്ല മുഖപരിചയമുണ്ട്. മെഡിക്കൽ കോളജ് പലർ വരുന്ന സ്ഥലമായതിനാൽ സംശയം തോന്നിയില്ല. ഇത്രദിവസം കൂടെയില്ലായിരുന്ന ഒരു പിഞ്ചുകുഞ്ഞുമായി നീതു വരുന്നതു കണ്ടപ്പോൾ സംശയം തോന്നി.
ഇക്കാര്യം ചോദിക്കാൻ കഴിഞ്ഞില്ല.ടാക്സി ഡ്രൈവർ അലക്സ് പറഞ്ഞപ്പോഴാണ് ആശുപത്രിയിൽ നിന്നു കുഞ്ഞിനെ കാണാതായ വിവരം അറിഞ്ഞത്. ഉടൻ ഹോട്ടൽ മാനേജരെ വിവരം അറിയിച്ചു
ജോലി കഴിഞ്ഞ് വ്യാഴാഴ്ച വൈകിട്ട് വീട്ടിൽ തിരിച്ച് എത്തിയപ്പോൾ ഭർത്താവ് ഷൈജനോട് കുട്ടിയെ തട്ടിക്കൊണ്ടുപോയ കഥ പറഞ്ഞെങ്കിലും സംഭവത്തിൽ തനിക്ക് റോൾ ഉണ്ടായിരുന്ന വിവരം പറഞ്ഞില്ല.
ഇന്നലെ രാവിലെയാണ് ഷൈജൻ ഉൾപ്പെടെ ഇക്കാര്യം അറിഞ്ഞത്. ഹോട്ടലിന്റെ എംഡി ഉൾപ്പെടെ ഒട്ടേറെ ആളുകൾ ഫോൺ വിളിച്ചും സന്ദേശം അയച്ചും അഭിനന്ദനം അറിയിച്ചിരുന്നു. 6 വയസ്സുകാരൻ ജോൺസിന്റെ അമ്മയാണ് എലിസബത്ത്.
‘കുഞ്ഞിനെ വേർപിരിഞ്ഞ് ഇരിക്കുന്ന അമ്മയുടെ വേദന എനിക്കും സങ്കൽപിക്കാനാകും. ജീവിതത്തിൽ മറക്കാനാവാത്ത ദിവസമാണ് കഴിഞ്ഞുപോയത്’– എലിസബത്ത് പറയുന്നതിങ്ങനെ.
ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികൾക്ക് സുരക്ഷ പേരിനു പോലുമില്ലെന്ന് അന്വേഷണത്തിൽ വ്യക്തം. ജില്ലയിലെ പ്രധാനപ്പെട്ട ഈ ആശുപത്രിയിൽ സിസി ടിവി ക്യാമറകൾ ഒന്നു പോലും ഇല്ലെന്നതു സുരക്ഷാ വീഴ്ചയ്ക്ക് ഉദാഹരണമാണ്.
മുന്നിലെ കവാടത്തിൽ കാവലുള്ള ഒരു സെക്യൂരിറ്റി ജീവനക്കാരനാണ് സുരക്ഷാ ജോലികൾ മുഴുവൻ കൈകാര്യം ചെയ്യേണ്ടത്. ആശുപത്രിയിലേക്കു കയറി പോകുന്നവരെയും ആശുപത്രിയിൽ നിന്നു പുറത്തേക്കു പോകുന്നവരെയും നിരീക്ഷിക്കേണ്ടത് ഇദ്ദേഹത്തിന്റെ ചുമതലയിലാണ്.
ഇതിനു പുറമേ അത്യാവശ്യ നേരത്ത് ആശുപത്രിയിൽ അറ്റൻഡറുടെ ജോലിയിലും ഈ സുരക്ഷാ ജീവനക്കാരനെ കാണാം. ഇത്തരം സുരക്ഷാ പഴുതുകളിലൂടെ വേണമെങ്കിൽ തട്ടിപ്പ് നടത്താവുന്ന സാഹചര്യമാണ് ഇടുക്കിയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക