ഇടുക്കി ഗവ. എൻജിനീയറിങ് കോളജിലെ വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാനവ്യാപകമായി പ്രതിഷേധം. മലപ്പുറത്ത് ഡിവൈഎഫ്ഐ പ്രതിഷേധ മാര്‍ച്ചിനിടെ സംഘര്‍ഷം. കോണ്‍ഗ്രസ്– ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കോണ്‍ഗ്രസ് മേഖലാ കണ്വെന്ഷന് വേദിക്കു സമീപമായിരുന്നു സംഘര്‍ഷം. നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കി.
കണ്ണൂർ തളിപ്പറമ്പിൽ കോൺഗ്രസ് ഓഫിസിനു നേരെ കല്ലേറുണ്ടായി. തൃച്ചംബരത്തുള്ള കോൺഗ്രസ് മന്ദിരത്തിന് നേരെയാണ് വൈകിട്ട് കല്ലേറ് നടന്നത്. എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധ പ്രകടനത്തിനിടെയാണ് കല്ലേറ് നടന്നതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഓഫിസിന്റെ ജനൽച്ചില്ലുകൾ തകർന്നു. കൊടിമരങ്ങളും കെഎസ്യു, യൂത്ത് കോൺഗ്രസ് ബോർഡുകളും തകർത്തു.
കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ് ഓഫിസ് എറിഞ്ഞുതകർത്തു. എസ്എഫ്ഐയുടെ പ്രകടനത്തിന് ശേഷമായിരുന്നു സംഭവം. ഓഫിസ് വാതിലിന്റെ ഗ്ലാസും ജനൽച്ചില്ലും കല്ലേറിൽ തകർന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ശേഷമായിരുന്നു സംഭവം.
കൊല്ലം ചവറയിൽ എസ്എഫ്ഐ – ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടെ എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ കാറിനു നേരെ അതിക്രമമുണ്ടായി. പാർട്ടി യോഗത്തിനു പോകുകയായിരുന്ന എംപിയുടെ വാഹനം തടഞ്ഞ പ്രവർത്തകർ വടി കൊണ്ടു കാറിന്റെ ബോണറ്റിലും ഗ്ലാസിലും അടിച്ചു.
എറണാകുളം മഹാരാജാസ് കോളജിലും സംഘർഷമുണ്ടായി. ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ, ഇടുക്കി കൊലപാതകത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകർ ക്യാംപസിൽ പ്രകടനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സംഘർഷമുണ്ടായത്. 11 കെഎസ്യു പ്രവർത്തകർക്ക് പരുക്കേറ്റു. ഇവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക