കണ്ണൂർ ∙ ഇടുക്കി ഗവ. എൻജിനീയറിങ് കോളജിൽ കൊല്ലപ്പെട്ട ധീരജ് രാജേന്ദ്രൻ, കോളജിൽ എത്തിയശേഷമാണ് എസ്എഫ്ഐയുമായി അടുക്കുന്നത്. ധീരജ് നാട്ടിൽ രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ലെന്നു ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ പ്രസിഡന്റ് മനു തോമസ് പറഞ്ഞു.
തൃച്ചംബരം പാലകുളങ്ങര പട്ടപ്പാറയിലാണ് ധീരജിന്റെ വീട്. അമ്മയും അച്ഛനും സഹോദരനുമാണ് വീട്ടിലുള്ളത്. ഇവർ സ്വന്തമായി വീടുവച്ചിട്ട് രണ്ടു വർഷമേ ആയിട്ടുള്ളൂ. അതിനുമുൻപു കൂവോട് വാടകവീട്ടിലായിരുന്നു താമസം. പഠനവുമായി ബന്ധപ്പെട്ട് മൂന്നു വർഷമായി ധീരജ് കൂടുതൽ സമയവും ഇടുക്കിയിൽ തന്നെയായിരുന്നു. ക്രിസ്മസ് അവധിക്ക് വന്ന ധീരജ് കഴിഞ്ഞ തിങ്കളാഴ്ചയാണ് തിരിച്ചുപോയത്.
ധീരജിന്റെ അച്ഛൻ രാജേന്ദ്രൻ എൽഐസി ഏജന്റാണ്. അമ്മ കല തളിപ്പറമ്പ് താലൂക്ക് ആയുർവേദ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്നു. അനുജൻ അദ്വൈത് ഒന്നാംവർഷ ബിരുദ വിദ്യാർഥിയാണ്. ധീരജിന്റെ മരണവിവരം അറിഞ്ഞ അമ്മ പൊട്ടിക്കരഞ്ഞു. വീട്ടുകാരെ എങ്ങനെ സമാധാനിപ്പിക്കണമെന്ന ആശങ്കയിലും സങ്കടത്തിലുമാണ് നാട്ടുകാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക