ന്യൂഡൽഹി: ഹൈദരാബാദ് സർവകലാശാലയിലെ ഗവേഷകവിദ്യാത്ഥി രോഹിത് വെമുല ആത്മഹത്യ ചെയ്തിട്ട് ഇന്ന് ആറ് വർഷമായി. 2016 ജനുവരി 17നാണ് രോഹിത് വെമുല സ്വയം ജീവനൊടുക്കിയത്. സർവകലാശാലയിൽ വർഷങ്ങളായി തുടർന്നു പോന്നിരുന്ന ദളിത് വിവേചനത്തിനെതിരായ പ്രതിഷേധം കൂടിയായിരുന്നു ആ ആത്മഹത്യ. താന്‍ നേരിട്ട വിവേചനങ്ങള്‍ക്കെതിരായ രോഹിതിന്റെ ഏറ്റവും വലിയ സമര മാര്‍ഗവും ആത്മഹത്യയായിരുന്നു.
ജീവിതത്തിൽ ഏറെ കഷ്ടപ്പെട്ട വ്യക്തിയാണ് രോഹിത്. കടത്തിണ്ണയിൽ കിടന്നുറങ്ങിയും പഠനവും ജോലിയും ഒപ്പത്തിനൊപ്പം മുന്നോട്ട് കൊണ്ടുപോയി. പ്രതിസന്ധികളെ അതിജീവിച്ച് രാജ്യത്തെ മികച്ച ഉന്നതവിദ്യാഭ്യാസസ്ഥാപനത്തിലെ ഗവേഷകവിദ്യാർത്ഥിയായിരുന്നു രോഹിത് വെമുല. എന്നാൽ സർവകലാശാലയിൽ നേരിടേണ്ടി വന്ന അവഗണയ്ക്കും വിവേചനത്തിനും എതിരെ പ്രതിഷേധിച്ച രോഹിത് വെമുല അധികൃതരുടെ കണ്ണിലെ കരടായി മാറി. തുടർച്ചയായ പ്രതിഷേധങ്ങൾ ഫലം കണ്ടില്ല. മുന്നോട്ട് വഴികളില്ലാതായെന്ന് തോന്നിയപ്പോൾ ഒരു വലിയ പോരാട്ടത്തിനുള്ള വെളിച്ചമായി സ്വയം മാറുകയായിരുന്നു രോഹിത് വെമുല.
ഈ ലോകത്ത് ജനിച്ചതാണ് ഞാൻ ചെയ്ത കുറ്റം. കാള്‍സാഗനെപ്പോലെ ഒരു ശാസ്ത്ര എഴുത്തുകാരനാവണമെന്നതായിരുന്നു രോഹിതിന്റെ മോഹം. പക്ഷേ, താനെഴുതുന്ന ഒരേയൊരു കുറിപ്പ് ഈ ആത്മഹത്യാക്കുറിപ്പായിപ്പോയെന്നും രോഹിത് വിലപിക്കുന്നു. രോഹിതിന്റെ ആത്മഹത്യാക്കുറിപ്പ് എല്ലാ അര്‍ഥത്തിലും ഒരു ചരിത്രരേഖയാണ്. ഇന്ത്യയിലെ ജാതിവ്യവസ്ഥിതിയെ കീറിമുറിക്കുന്ന വിശകലനം. ‘എന്റെ പിറവിയാണ് എന്റെ മാരകമായ അപകടം’ എന്ന ഒരൊറ്റവാക്യത്തില് രോഹിത് എല്ലാം പറയുന്നുണ്ട്.
ദളിതർക്കെതിരായ വിവേചനങ്ങൾക്കെതിരായ ഏറ്റവും വലിയ പ്രതിഷേധം കൂടിയായിരുന്നു രോഹിതിന്റെ ആത്മഹത്യ.
”എന്റെ ശവസംസ്കാരം നിശ്ശബ്ദമായിരിക്കട്ടെ. പെട്ടെന്ന് വന്നുപോയ ഒരാളാണ് ഞാന്‍ എന്നമട്ടില്‍വേണം നിങ്ങള്‍ പെരുമാറേണ്ടത്. എനിക്കുവേണ്ടി കരയരുത്. ജീവിച്ചിരുന്നപ്പോഴത്തേതിനേക്കാള്‍ മരണത്തിലാണ് ഞാന്‍ കൂടുതല്‍ സന്തോഷവാന്‍ എന്നറിയുക” ചിലപ്പോൾ നിങ്ങൾ എന്നെ വിഢിയെന്നും സ്വാർത്ഥനെന്നും വിളിച്ചേക്കാം പക്ഷെ ഈ അന്തിമ നിമിഷത്തിൽ തനിക്ക് മുറിവുകളിലൊന്നും സങ്കടമില്ല ഇപ്പോൾ തികഞ്ഞ ശൂന്യത മാത്രമാണുള്ളത് ” രോഹിത് തന്റെ അവസാന കുറിപ്പിൽ ഇങ്ങനെ എഴുതിവെച്ചു.
രോഹിത് വെമുലയുടെ മരണത്തെത്തുടർന്ന് രാജ്യത്തെ കലാലയങ്ങളിലും തെരുവുകളിലും പ്രതിഷേധങ്ങളുടെ വേലിയേറ്റങ്ങൾ ഉണ്ടായി. ദളിത് രാഷ്ട്രീയം ഒരിക്കൽ കൂടി രാജ്യമെങ്ങും ചർച്ചചെയ്യപ്പെട്ടു. പല കലാലയങ്ങളും വിദ്യാർത്ഥി ചൂടിലമർന്നു. ആ ചൂടിൽ നിന്നാണ് കനയ്യ കുമാർ എന്ന യുവ നേതാവിന്റെ ഉദയം. ”നിങ്ങൾ എത്ര രോഹിതമാരെ കൊല്ലുന്നുവോ അത്രയും രോഹിതുമാർ വീണ്ടും ജനിച്ചുകൊണ്ടേയിരിക്കും” കനയ്യ കുമാറിന്റെ ചൂടേറിയ ആ വാക്കുകൾ ഇന്ത്യയുടെ യുവ ഹൃദയങ്ങളിലാണ് പതിച്ചത്. രാഷ്ട്രീയ വേർതിരിവുകളില്ലാതെ ഇന്ത്യ ഒന്നടങ്കം ദളിത് വിവേചനത്തിനെതിരെ പോരാടിയപ്പോൾ ഭരണകൂടത്തിനെതിരായ ജനകീയ പ്രക്ഷോഭമായി മാറി.
രാജ്യമെമ്പാടും ഭരണകൂട ഫാസിസത്തിനും ദളിത് പീഡനത്തിനും എതിരായ പ്രതിഷേധത്തിന്റെ വിത്തുപാകാന്‍ രോഹിതിന് സാധിച്ചു. ശാസ്ത്രത്തേയും നക്ഷത്രങ്ങളേയും പ്രകൃതിയേയും ഒരുപോലെ സ്നേഹിച്ച ചെറുപ്പക്കാരൻ. ആദ്യമായെഴുതുന്ന അവസാനത്തെ കത്തെന്ന് സ്വന്തം ആത്മഹത്യാക്കുറിപ്പിനെ വിശേഷിപ്പിച്ചാണ് വെമുല ജീവിതത്തോട് വിട പറഞ്ഞുപോയത്. സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന ജാതീയ വേർതിരിവുകളെ വീണ്ടും വീണ്ടും ഓർമിപ്പിക്കുകയാണ് വെമുലയുടെ ഓരോ ഓർമദിനവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക