കോഴിക്കോട് : വെള്ളിമാട്കുന്ന് ബാലികാ മന്ദിരത്തില്‍നിന്നും ഒളിച്ചുകടന്ന പെൺകുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ യുവാക്കളെ കസ്റ്റഡിയിലെടുക്കാന്‍ ഇന്ന് പോലീസ് അപേക്ഷ നല്‍കിയേക്കും. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാകും അപേക്ഷ നല്‍കുക.
പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റിലായ പ്രതികൾ രണ്ടുപേരും നിലവില്‍ റിമാന്‍ഡിലാണ്. യുവാക്കൾ നിരപരാധികളാണെന്ന പെൺകുട്ടികളുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഇവരെ കൂടുതല്‍ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ബാലാവകാശ കമ്മീഷനും കുട്ടികളില്‍നിന്നും ഉടന്‍ മൊഴിയെടുക്കും.
ബംഗളൂരുവിൽ നിന്ന് പെൺകുട്ടികൾക്കൊപ്പം പിടിയിലായ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നിവരെ ആണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർക്കെതിരെ പൊക്സോ 7,8 വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് 77 എന്നിവ ചേർത്തുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച കാണാതായ ആറു പേരിൽ രണ്ടു കുട്ടികളെ ബംഗളൂരുവിൽ നിന്നും നാലു പേരെ മലപ്പുറം എടക്കരയിൽ നിന്നുമാണ് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക