ഭീകരസംഘടനായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവൻ അബു ഇബ്രാഹിം അൽ ഹാഷിമി അൽ ഖുറേഷിയെ വധിച്ചുവെന്ന് അമേരിക്ക. സിറിയയിൽ നടത്തിയ സൈനിക നീക്കത്തിനിടെയാണ് അബു ഇബ്രാഹിമിനെ വധിച്ചതെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ട്വിറ്ററിലൂടെ അറിയിച്ചു.
വ്യാഴാഴ്ച നടന്ന സൈനിക നീക്കത്തിലാണ് അബു ഇബ്രാഹിം അൽ ഹാഷിമി കൊല്ലപ്പെട്ടത്. സൈനികരുടെ ധീരതയ്ക്ക് പ്രസിഡന്റ് നന്ദി അറിയിച്ചു. സൈനിക നീക്കത്തിനു ശേഷം എല്ലാ യുഎസ് സൈനികരും തിരിച്ചെത്തിയെന്നും പ്രസിഡന്റ് വ്യക്തമാക്കി. അതേസമയം ആക്രമണത്തിൽ ആറു കുട്ടികളും നാല് സ്ത്രീകളുമടക്കം 13 പേർ കൊല്ലപ്പെട്ടുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
അബൂബക്കർ അൽബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് ഇസ്ലാമിക് സ്റ്റേറ്റ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് 2019 ഒകടോബർ 31 ന് അബു ഇബ്രാഹിം അൽ ഹാഷിമി അൽ ഖുറേഷിയെ ഐസ് തലവനായി അവരോധിച്ചത്. കുർദിഷ് സേനയും പങ്കെടുത്ത ഓപ്പറേഷൻ, 2019 ലെ സമാനമായ റെയ്ഡിൽ ഖുറാഷിയുടെ മുൻഗാമിയായ അബൂബക്കർ അൽ-ബാഗ്ദാദി കൊല്ലപ്പെട്ട ഇദ്ലിബ് മേഖലയിലാണ് നടന്നത്.
അതേസമയം വടക്കുപടിഞ്ഞാറൻ സിറിയയിൽ യുഎസ് പ്രത്യേക സേന നടത്തിയ രാത്രികാല വ്യോമാക്രമണത്തിനിടെ ഖുറാഷി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഖുറാഷി പൊട്ടിത്തെറിച്ചതോടെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഖുറേഷിയുടെ കുടുംബത്തിലെ അംഗങ്ങളും കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക