കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനുള്ള അരലക്ഷം രൂപയുടെ സഹായധനത്തിന് അപേക്ഷ ലഭിച്ചാല്‍ പത്തുദിവസത്തിനകം നല്കാന് സംസ്ഥാനങ്ങള്‍ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലെ മെമ്പര്‍ സെക്രട്ടറിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സംസ്ഥാനങ്ങള്‍ പ്രത്യേക നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്നും ജസ്റ്റിസ് എം.ആര്. ഷാ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥനെയാണ് നോഡല്‍ ഓഫീസറായി നിയമിക്കേണ്ടത്. അര്ഹരായവരില്നിന്നാണ് അപേക്ഷയെത്തിയതെന്ന് നോഡല്‍ ഓഫീസര്‍ ഉറപ്പുവരുത്തണം. അതേസമയം, സഹായധനത്തിനുള്ള അപേക്ഷകള്‍ സാങ്കേതികത്വം പറഞ്ഞ് തള്ളരുതെന്നും കോടതി ആവര്‍ത്തിച്ചു.
മരിച്ചയാളുടെ പേര്, വിലാസം, മരണസര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ഒരാഴ്ചയ്ക്കകം ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് സംസ്ഥാനങ്ങള്‍ നല്‍കണം. കോവിഡ് ബാധിച്ച് രക്ഷിതാക്കള്‍ മരിച്ചതിനെത്തുടര്‍ന്ന് അനാഥരായ കുട്ടികളുടെ വിവരങ്ങളും നല്‍കണം. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് സഹായധനം നല്‍കുന്നതുമായി ബന്ധപ്പെട്ട് അഡ്വ. ഗൗരവ് ബന്‍സല്‍ നല്കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചുവരുന്നത്. നേരത്തേ ഇതുസംബന്ധിച്ച് ഒട്ടേറെ നിര്‍ദേശങ്ങള്‍ സുപ്രീംകോടതി ഇറക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക