കൊല്ലം: അമിതവേഗത്തിലെത്തിയ സ്വകാര്യ ബസിന്റെ ചക്രങ്ങൾക്കടിയിൽപെട്ടു മകന്റെ ജീവൻ പൊലിയുമ്പോൾ തൊട്ടടുത്തുണ്ടായിട്ടും അത് അവനാണെന്ന് അറിയാതെ പോയതിന്റെ നോവിൽ വേവുകയാണ് ബാബുരാജ്.
നഗരത്തിൽ മുളങ്കാടകത്തിനു സമീപം അഞ്ചുകല്ലുംമൂട് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ രാമൻകുളങ്ങര വരമ്പേൽക്കട മില്ലേനിയം നഗർ 55 കിണറുവിള പടിഞ്ഞാറ്റതിൽ വീട്ടിൽ ബി.ബാബുരാജിന്റെ മകൻ ബി.രാഹുൽ (24) ഈ സ്റ്റാൻഡിന്റെ തൊട്ടടുത്തു വച്ചാണ് ഇന്നലെ രാവിലെ വാഹനാപകടത്തിൽ മരിച്ചത്.
ചവറ ഭാഗത്തു നിന്നു കൊല്ലം ഭാഗത്തേക്ക് അമിതവേഗത്തിൽ വന്ന സ്വകാര്യബസ് രാഹുൽ സഞ്ചരിച്ച ബൈക്കിനു പിന്നിൽ ഇടിക്കുകയായിരുന്നു.
ചെറിയ അപകടമെന്തോ നടന്നുവെന്നേ ആ സമയം സ്റ്റാൻഡിൽ ഉണ്ടായിരുന്ന ബാബു കരുതിയുള്ളൂ. പിന്നാലെ ഈ റോഡിൽ ഗതാഗതം നിലച്ചതോടെ 2 സ്ത്രീകൾ ബാബുരാജിന്റെ ഓട്ടോറിക്ഷ ഓട്ടം വിളിച്ചു.
അപകടത്തെക്കുറിച്ചും മരിച്ചതു കോളജ് വിദ്യാർഥിയാണെന്നു തോന്നുന്നുവെന്നും സ്ത്രീകൾ പറയുന്നതും കേട്ടപ്പോൾ ബാബുവിന്റെ മനസ്സ് ഒന്നിടറി. മകൻ രാവിലെ ഇതുവഴിയാണല്ലോ രാവിലെ ബൈക്കിൽ പോയത് എന്ന ചിന്തയായതോടെ ആകെയൊരു വെപ്രാളം.
ഇടറുന്ന മനസ്സുമായി ബാബുരാജ് ഓട്ടം പൂർത്തിയാക്കി. തിരിച്ചു സ്റ്റാൻഡിലെത്തിയപ്പോൾ കലങ്ങിയ കണ്ണുകളുമായി സുഹൃത്തുക്കൾ കാത്തുനിൽക്കുന്നു, തന്റെ ജീവന്റെ ജീവനായ മകനാണു തൊട്ടകലെ നിമിഷങ്ങൾക്കു മുൻപു പൊലിഞ്ഞു പോയതെന്നു ബാബുരാജ് നടുക്കത്തോടെ തിരിച്ചറിഞ്ഞു.
അപകടമുണ്ടായി അഞ്ചു മിനിറ്റിലധികം കഴിഞ്ഞാണ് ആശുപത്രിയിലെത്തിക്കാൻ വണ്ടി ലഭിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം നടത്തി.
എംകോം പൂർത്തിയാക്കിയ ശേഷം സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റ് ജോലിക്കൊപ്പം ബാങ്ക് പരീക്ഷയ്ക്കു പരിശീലനവും നടത്തിവരികയായിരുന്ന രാഹുൽ കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു.
രണ്ടു പതിറ്റാണ്ടിലേറെയായി ഓട്ടോഡ്രൈവറായി ജോലി നോക്കുന്ന ബാബുരാജും കുടുംബവും വാടക വീട്ടിലാണു താമസം.
രാഹുലിന്റെ അമ്മ: സിന്ധു. സഹോദരൻ: രാജേഷ്. രാഹുലിനെ ഇടിച്ചിട്ട സ്വകാര്യബസിന്റെ ഡ്രൈവർ സംഭവസ്ഥലത്തു നിന്ന് ഓടിക്കളഞ്ഞു. ഇയാൾക്കു വേണ്ടി തിരച്ചിൽ തുടരുന്നു. ഇയാളുടെ ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക