സിഡ്നി: ലിറ്റിൽ ബേ ബീച്ചിൽ കടലിൽ നീന്താനിറങ്ങിയ 35കാരനെ ആക്രമിച്ചു കൊന്ന് കൂറ്റൻ സ്രാവ്. കടൽതീരത്ത് സന്ദർശനത്തിനെത്തിയവർ നോക്കി നിൽക്കെയാണ് സ്രാവ് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.
ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സൈമൺ നെല്ലിസ് ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കി.
കടൽതീരത്തെ പാറക്കൂട്ടത്തിൽ കൂടിനിന്ന ആളുകൾ നിലവിളി കേട്ട് നോക്കിയപ്പോഴാണ് ഏതാനും മീറ്ററുകൾ അകലെ കടലിൽ ആഴമുള്ള ഭാഗത്ത് ഒരാളെ സ്രാവ് ആക്രമിക്കുന്നതായി കണ്ടത്.
എന്നാൽ നിസ്സഹായരായി നോക്കി നിൽക്കാൻ മാത്രമേ സന്ദർശകർക്ക് സാധിക്കുമായിരുന്നുള്ളൂ. ഇവർ ആക്രമണത്തിന്റെ ദൃശ്യങ്ങൾ ക്യാമറയിലും പകർത്തി.
15അടിയോളം നീളം വരുന്ന ഗ്രേറ്റ് വൈറ്റ് ഷാർക്ക് ഇനത്തിൽപ്പെട്ട സ്രാവാണ് ഇദ്ദേഹത്തെ ആക്രമിച്ചതെന്ന് കണ്ടുനിന്നവർ വിശദീകരിച്ചു. പൊതുവേ ഈ പ്രദേശത്ത് ആക്രമണകാരികളായ സ്രാവുകൾ ഉണ്ടാവാറില്ല.
എന്നാൽ പെട്ടെന്ന് എവിടെ നിന്നോ വന്ന സ്രാവ് നീന്തൽക്കാരന്റെ പിന്നാലെകൂടി തുടരെ ആ ക്രമിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്നും കടിച്ചെടുത്ത ഭാഗങ്ങൾ ഭക്ഷണമാക്കിയ സ്രാവ് ഉടൻ തന്നെ കടലിലേക്ക് നീന്തി മറയുകയും ചെയ്തു.
സ്രാവിന്റെ ആക്രമണത്തെതുടർന്ന് പ്രദേശത്ത് കടലിലെ വെള്ളത്തിൽ രക്തം കലരുന്നതു കണ്ടു നിൽക്കാൻ മാത്രമേ ദൃക്സാക്ഷികൾക്ക് സാധിച്ചുള്ളൂ. ഇവരിലൊരാൾ പകർത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്.
സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ലൈഫ്ഗാർഡുകളും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ കൊല്ലപ്പെട്ട വ്യക്തിയുടെ ശാരീരിക അവശിഷ്ടങ്ങൾ കണ്ടെടുത്തു.
ആക്രമിച്ച സ്രാവിനെ കണ്ടെത്തുന്നതിനായി ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് പരിശോധനകൾ നടത്തിയെങ്കിലും വിഫലമായിരുന്നു.
ആക്രമണകാരിയായ സ്രാവിന്റെ സാന്നിധ്യമുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് സമീപപ്രദേശത്തുള്ള 14 ബീച്ചുകളിൽ സന്ദർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇത്രയധികം ആളുകൾ ആക്രമണം കണ്ടുനിന്നിട്ടും ഇദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചില്ലെന്ന തരത്തിൽ വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.
എന്നാൽ സ്രാവ് അക്രമാസക്തനായിരുന്നതിനാൽ കണ്ടുനിന്നവർ ശ്രമിച്ചാലും അദ്ദേഹത്തെ രക്ഷിക്കാനാകുമായിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ വിശദീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക