വനിതാ ഉദ്യോഗസ്ഥർക്കു കേരള പൊലീസിൽ മേലധികാരികളിൽനിന്നു ലൈംഗികചൂഷണം ഉൾപ്പെടെ നേരിടേണ്ടി വരുന്നുവെന്നു മുൻ ഡിജിപി ആർ.ശ്രീലേഖ.
പുരുഷമേധാവിത്വം നിലനിൽക്കുന്ന പൊലീസ് സംവിധാനത്തിൽ നിന്നുള്ള മാനസികപീഡനം സഹിക്കാനാവാതെ ഒരുവേള ഐപിഎസിൽനിന്നു രാജിവയ്ക്കാൻ ഒരുങ്ങിയെന്നും കേരള കേഡറിലെ ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയായ ശ്രീലേഖ മനോരമ ന്യൂസിലെ അഭിമുഖത്തിൽ വെളിപ്പെടുത്തി.
സേനയിലെ വനിതാ ഓഫിസർമാർ പലവിധ സമ്മർദങ്ങൾ നേരിടുന്നുണ്ട്. ഒരു ഡിഐജി പൊലീസ് ക്ലബ്ബിൽ വന്നാൽ ഒരു വനിത എസ്ഐയെ അങ്ങോട്ടു വിളിക്കും. അവർ പേടിച്ച് എന്റെയടുത്തു വന്നു. ‘അവർ ഇന്നു വരുന്നില്ല’ എന്നു ഡിഐജിയെ വിളിച്ചു പറഞ്ഞു.
ഡിഐജിക്കു കാര്യം മനസ്സിലായി. മുൻപും ഈ ഉദ്യോഗസ്ഥയെ അദ്ദേഹം ദുരുപയോഗം ചെയ്തിട്ടുണ്ട്. സ്ത്രീയായതു കൊണ്ടുമാത്രം എനിക്കും സർവീസിലെ ആദ്യ 10 വർഷം ദുസ്സഹമായിരുന്നു. മദ്യപിച്ച ശേഷം പൊലീസ് ഓഫിസർമാർ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നെന്ന വ്യാജേന ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞിരുന്നു.
രാഷ്ട്രീയ പിൻബലമുള്ള പൊലീസ് ഓഫിസർമാർക്കു ഡിജിപി ഉൾപ്പെടെ ഏതു മേലധികാരിയെയും തെറി വിളിക്കാം. ഉന്നത ഉദ്യോഗസ്ഥന്മാരുടെ യോഗത്തിൽ അന്നത്തെ മുഖ്യമന്ത്രി അഴിമതിക്കാരനായ ഒരു ഓഫിസറുടെ അനുസരണയെക്കുറിച്ചു പറയുന്നതു കേട്ടു ഞെട്ടി. ‘ഇയാൾ അഴിമതിക്കാരനാണ് എന്ന് എനിക്കറിയാം. എന്നാലും നല്ല അനുസരണയുള്ള ആളാണ്. പറയുന്നതെന്തും ചെയ്തുകൊള്ളും. അഴിമതി ഞാനങ്ങു കണ്ണടയ്ക്കും’ എന്നാണു മുഖ്യമന്ത്രി പറഞ്ഞത് – ശ്രീലേഖ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക