മുസ്ലിം-ക്രൈസ്ത വിഭാഗങ്ങളില്‍ നിന്നുള്ളവരില്‍ നിന്ന് 5,000ല്‍ അധികം പേര് ബി.ജെ.പി ഭാരവാഹി പട്ടികയില്‍ ഇടം പിടിച്ചതായി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. 11 മണ്ഡലം പ്രസിഡന്റുമാര്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നും ഒരാള്‍ മുസ്ലിം വിഭാഗത്തില്‍ നിന്നുമാണെന്ന് കെ. സുരേന്ദ്രന് പറഞ്ഞു.
‘എറണാകുളം മുതല്‍ തെക്കന്‍ ജില്ലകളിലാണ് ന്യൂനപക്ഷ മേഖലയില്‍ നിന്നുള്ളവര്‍ ഭാരവാഹിത്വത്തിലേക്ക് എത്തിയത്.
സംസ്ഥാനത്തുടനീളം ഭാരവാഹി പട്ടികയിലെ സ്ത്രീ പ്രാതിനിധ്യം ഉറപ്പിക്കാനും സമ്മേളനങ്ങള്‍ക്ക് സാധിച്ചു. 22 മണ്ഡലം പ്രസിഡന്റുമാര്‍ വനിതകളാണ്. സംസ്ഥാനത്ത് ബി.ജെ.പിക്ക് മണ്ഡലം ഭാരവാഹിത്വത്തിലേക്ക് വനിതകള്‍ എത്തുന്നത് ആദ്യമാണ്.
ഭാരവാഹിത്വത്തിലേക്ക് ട്രാന്‍സ് സാന്നിധ്യവുമുണ്ട്. എറണാകുളം ജില്ലയില്‍ ജില്ലാ കമ്മിറ്റിയിലേക്കാണ് ട്രാന്‍സ് വ്യക്തിയെത്തുന്നത്. 20000 ബൂത്ത് കമ്മിറ്റികള്‍ ലക്ഷ്യമിട്ടതില്‍ 18000 ബൂത്ത് സമ്മേളനങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായി. ബാക്കിയുള്ളവ വൈകാതെ തന്നെ പൂര്‍ത്തിയാക്കാനാവും,’ കെ. സുരേന്ദ്രന് പറഞ്ഞു.
അസംഘടിത മേഖലയിലുള്ളവര്‍ക്ക് പെന്ഷന് ഉറപ്പാക്കുന്ന ഇ- ശ്രം പോലുള്ളവയില്‍ കേരളത്തില്‍ നിന്നുള്ളവരുടെ പങ്കാളിത്തം 60 ലക്ഷം മാത്രമാണ്. ജന്‍ധന്‍ പദ്ധതി, ഇ- ശ്രം പോലുള്ള പദ്ധതികളില്‍ മലപ്പുറത്ത് നിന്നുള്ള പങ്കാളിത്തം മികച്ച നിലയിലുണ്ടെന്നും സുരേന്ദ്രന് പറഞ്ഞു.
എല്ലാ മാസവും ബൂത്ത് കമ്മിറ്റിയും തൊട്ടടുത്ത മാസം ബൂത്ത് സമ്മേളനവും നടത്താന്‍ തീരുമാനം ആയി. ബൂത്തുകള്‍ തോറും 15 പേരെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് സാധാരണക്കാര്‍ക്ക് ധാരണ ഉണ്ടാക്കുന്നതുമുതല്‍ വോട്ടര്‍ പട്ടികയില്‍ അംഗങ്ങളുടെ പേരുകള്‍ ഉറപ്പാക്കുന്നത് വരെയുള്ള ചുമതലകളുണ്ടാവുമെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക