ഡല്‍ഹി: കോവിഡ് 19 വാക്സിന്റെ മൂന്നാമത്തെ ഡോസ് രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകള്‍ക്ക് ശുപാർശ ചെയ്യുന്നതായി പഠന റിപ്പോര്‍ട്ട്.
സാര്‍സ്കോവ് 2 വൈറസിനെതിരെ പോരാടുന്നതിനുള്ള ആന്റിബോഡികള്‍ നിര്‍മ്മിക്കാന്‍ കഴിയാത്തവര്‍ക്ക് മൂന്നാമത്തെ കോവിഡ് വാക്സിന് ഡോസ് നിര്‍ദ്ദേശിക്കാമെന്ന് മെഡിക്കല്‍ ജേര്‍ണലായ ദി ബിഎംജെ-യില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍, 82 നിരീക്ഷണ പഠനങ്ങളുടെ ഫലങ്ങള്‍ വിശകലനം ചെയ്തതാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഈ ഗവേഷണത്തില്‍ 77 എംആര്‍എന്‍എ വാക്സിനുകളും 16 വൈറല്‍ വെക്റ്റര്‍ വാക്സിനുകളും നാല് നിര്‍ജ്ജീവമാക്കിയ ഓൾ വൈറസ് വാക്സിനുകളും ഉള്‍പ്പെടുന്നു.
ഒന്നാമത്തെ കോവിഡ് 19 വാക്സിന് ഡോസിന് ശേഷം, എച്ച്ഐവി ബാധിതര്‍ ഒഴികെ, പ്രതിരോധശേഷി കുറഞ്ഞ ഗ്രൂപ്പുകളില്‍ സെറോകണ്‍വേര്‍ഷന്‍ കുറയുന്നതായി കണ്ടെത്തി.
അണുബാധയ്ക്കോ വാക്സിനേഷനോ ശേഷം ശരീരത്തില്‍ ആന്റിബോഡികള്‍ നിര്‍മ്മിക്കുന്ന പ്രക്രിയയാണ് സെറോകണ്‍വേര്‍ഷന്‍.
രക്താര്‍ബുദം, മറ്റ് കാൻസറുകൾ എന്നിവയുള്ള രോഗികളില്‍ സെറോകണ്‍വേര്‍ഷന്‍ നിരക്ക് പകുതിയോളമെ ഉണ്ടാകൂവെന്ന് പഠനം കണ്ടെത്തി. അവയവം മാറ്റിവച്ച ആളുകള്‍ക്ക് സെറോകണ്‍വേര്‍ഷനുള്ള സാധ്യത 16 മടങ്ങ് കുറവാണെന്നും ഗവേഷകര്‍ പറഞ്ഞു.
രണ്ടാമത്തെ കോവിഡ് വാക്സിന് ഡോസിന് ശേഷം – രക്താര്‍ബുദം, മറ്റ് ക്യാന്‍സറുകൾ എന്നിവയുള്ള രോഗികളില്‍ സെറോകണ്‍വേര്‍ഷന്‍ ഗണ്യമായി വര്‍ദ്ധിച്ചു.
എന്നാല്‍ അവയവം മാറ്റിവച്ച ആളുകളില്‍ ഇത് ഗണ്യമായി കുറഞ്ഞു, അവിരില്‍ മൂന്നിലൊന്ന് മാത്രമേ സെറോകണ്‍വേര്‍ഷന്‍ സംഭവിച്ചിട്ടുള്ളൂ.
കൂടുതല്‍ അവലോകനത്തിനായിട്ടുള്ള 11 പഠനങ്ങളില്‍ കോവിഡ് 19 എംആര്‍എന്‍എ വാക്സിന്റെ മൂന്നാമത്തെ ഡോസ് ആദ്യ രണ്ട് വാക്സിനുകളില്‍ പ്രതികരിക്കാത്തവര്‍ക്കിടയില്‍ സെറോകണ്‍വേര്‍ഷനുണ്ടാക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക