വർക്കല: വർക്കലയിൽ തീ പിടുത്തത്തിൽ മരിച്ച പ്രതാപന്റെയും കുടുംബത്തിനും നാടിന്റെ യാത്രാമൊഴി. സംസ്കാര ചടങ്ങുകൾ അയന്തിയിലെ വീട്ടുവളപ്പിൽ നടന്നു. പ്രതാപന്റെ മരുമകൾ അഭിരാമിയെയും കുഞ്ഞിനെയും ഒരു കുഴിയിൽ അടക്കം ചെയ്തു. പ്രതാപന്റെയും ഭാര്യ ഷേർളിയുടേയും ഇളയമകൻ അഹിലിന്റെയും മൃതദേഹങ്ങൾ തൊട്ടടുത്ത് തന്നെ സംസ്കരിച്ചു.
തീപിടുത്തം നടന്ന വീടിൻറെ തൊട്ടടുത്തുള്ള, പ്രതാപന്റെ മൂത്തമകൻ രാഹുലിൻറെ വീടിനുമുന്നിൽ മൃതദേഹങ്ങൾ പൊതുദർശനത്തിന് വച്ചിരുന്നു. രാവിലെ പത്ത് മണിയോടെ പ്രതാപന്റെ പച്ചക്കറി കടയ്ക്ക് മുമ്പിൽ പൊതുദർശനമുണ്ടായിരുന്നു.
അതിന് ശേഷം വിലാപയാത്രയായി മൃതദേഹങ്ങൾ വർക്കല അയന്തിയിലെത്തിച്ചു. രണ്ട് മണിയോടെ സംസ്കാര ചടങ്ങുകൾ തുടങ്ങി. മരിച്ച അഭിരാമിയുടെയും കുഞ്ഞിന്റെയും മൃതദേഹം അഭിരാമിയുടെ വക്കത്തെ വീട്ടിൽ രാവിലെ പൊതുദർശനത്തിന് വച്ചു. പിന്നീട് അയന്തിയിലേക്ക് എത്തിച്ച് മൃതദേഹങ്ങൾ ഒന്നിച്ച് സംസ്കരിക്കുകയായിരുന്നു. അപകടം നടന്ന വീടിന് സമീപമാണ് ചിത ഒരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക