മറിയപ്പള്ളിയിൽ പത്തു ടണ്ണോളം വളം കയറ്റിവന്ന ലോറി പാറമടക്കുളത്തിലേക്കു വീണു. ഡ്രൈവർ തിരുവനന്തപുരം സ്വദേശി അജികുമാറിനായി (48) അഗ്നിരക്ഷാസേന തിരച്ചിൽ തുടരുന്നു.
ഇന്നലെ രാത്രി 9 മണിയോടെ മുട്ടം പാറമടക്കുളത്തിലാണു ലോറി വീണത്. പുലർച്ചെ 12.30ന് അഗ്നിരക്ഷാസേനയുടെ മുങ്ങൽ വിദഗ്ധർ നടത്തിയ തിരച്ചിലിൽ ലോറി കണ്ടെത്തി. ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്താനുള്ള ശ്രമം പരാജയപ്പെട്ടു. ഡ്രൈവർ ലോറിക്കുള്ളിലുണ്ടോ എന്ന് ഉറപ്പാക്കാനായിട്ടില്ല.
പ്രദേശത്തെ കൊഴുവത്തറ ഏജൻസി എന്ന വളം ഡിപ്പോയിൽനിന്നു യൂറിയ, ഫാക്ടംഫോസ്, പൊട്ടാഷ് എന്നിവ കയറ്റി ആലപ്പുഴ ചേപ്പാടിലേക്കു പോവുകയായിരുന്ന ലോറി. വളവു തിരിയുന്നതിനിടെ തിട്ടയിടിഞ്ഞ് 60 അടിയോളം താഴ്ചയുള്ള പാറമടയിൽ വീഴുകയായിരുന്നു.
ഡ്രൈവർ മാത്രമേ ലോറിയിൽ ഉണ്ടായിരുന്നുള്ളൂ. ശബ്ദം കേട്ട സമീപവാസികളാണ് ആദ്യം അറിഞ്ഞത്. ചിങ്ങവനം പൊലീസും അഗ്നിരക്ഷാ സേനയും എത്തി. ഇതിനകം ലോറി താഴ്ചയിലേക്കു പോയി. അഗ്നിരക്ഷാ സേന റബർ ഡിങ്കിയുടെ സഹായത്തോടെ രാത്രി വൈകിയും തിരച്ചിൽ നടത്തി.
ചെളിയും പുല്ലും നിറഞ്ഞ നിലയിലുള്ള കുളത്തിന്റെ ആഴം അളക്കാനുള്ള ശ്രമവും നടന്നു. ലോറി ഉയർത്തുന്നതിനായി ക്രെയിൻ എത്തിച്ചു. സംഭവം അറിഞ്ഞ് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.ആർ.ജിജു, എസ്ഐ ജോൺസൺ എന്നിവരും എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക