മലപ്പുറം: ഒരാഴ്ചക്കിടെ മലപ്പുറം ജില്ലയിൽ പിടിച്ചെടുത്തത് ഒൻപതുകോടി രൂപയുടെ കുഴൽപ്പണം . മതിയായ രേഖകളില്ലാതെ കടത്തിയ ഒരു കിലോ ഗ്രാം സ്വർണവും (Gold) ഇക്കാലയളവിൽ പിടിച്ചെടുത്തിരുന്നു.
മതിയായ രേഖകളില്ലാതെ വാഹനത്തിലെ രഹസ്യ അറയിലൊളിപ്പിച്ച് കടത്തിയ 4.40 കോടി രൂപയാണ് വളാഞ്ചേരി പൊലീസ് ഇന്നലെ പിടികൂടിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ കുഴൽപ്പണ വേട്ടയാണിതെന്ന് ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസ് പറഞ്ഞു. ഇന്നലെ പിടിച്ചെടുത്ത തുക സംബന്ധിച്ച വിവരം ആദായ നികുതി വകുപ്പിനെയും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിനെയും അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ രാവിലെ വളാഞ്ചേരി ചട്ടമ്പി റോഡിൽ നടത്തിയ വാഹന പരിശോധനയിലാണ് രഹസ്യ അറയിൽ ഒളിപ്പിച്ച പണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് വേങ്ങര കിളിനക്കോട് സ്വദേശി പി ഹംസ (48), എ ആർ നഗർ കൊളപ്പുറം സ്വദേശി ഫഹദ് (32) എന്നിവരെയും ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തെയും കസ്റ്റഡിയിലെടുത്തു.
തിരുപ്പൂരിൽ നിന്ന് വേങ്ങരയിലേക്ക് കൊണ്ടുപോവുകയായിരുന്ന പണമായിരുന്നു ഇതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുകയാണെന്നും കൂടുതൽ പേർ നിരീക്ഷണത്തിലുണ്ടെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക