റിയാദ്: വീട്ടില്‍ വെച്ച് ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ യെമന്‍ പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി അധികൃതര്‍ അറിയിച്ചു. സലേഹ് അബ്ദുള്ള എന്നയാളുടെ വധശിക്ഷയണ് നടപ്പാക്കിയത്.
ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം ഉണ്ടായത്. ഷരൂര ടൗണിലെ വീട്ടില്‍ വെച്ച് തുണിയിടുന്ന ഹാങ്ങര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്. ശേഷം കത്തി കൊണ്ട് കുത്തി മരണം ഉറപ്പാക്കുകയും തല വെട്ടി മാറ്റുകയും ചെയ്തതായി ഓകാസ് ദിനപ്പത്രത്തെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു.
തുടര്‍ന്ന് ഇയാള്‍ രണ്ട് മുതല്‍ 11 വയസ്സ് വരെ പ്രായമുള്ള നാല് മക്കളെയും കൊലപ്പെടുത്തി. ഇതില്‍ ഒരു കുട്ടി മുന്‍ ഭാര്യയില്‍ ജനിച്ചതാണ്. കൊലപാതകത്തിന് ശേഷം അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ ഒരുസ്ഥലത്ത് എത്തിച്ച സേഷം ഇയാള്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ജീവിതത്തിലെ സമ്മര്‍ദ്ദം മൂലമാണ് കൊല നടത്തിയതെന്നും പശ്ചാത്തപിക്കുന്നില്ലെന്നും ഇയാള്‍ വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സൗദിയുടെ തെക്ക് പടിഞ്ഞാറുള്ള നജ്റാനില്‍ ബുധനാഴ്ചയാണ് ഇയാളുടെ വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക