2008-നു ശേഷം വയലിന്റെ ഒരു ഭാഗം വാങ്ങിയവർക്ക് വീട് നിർമിക്കാൻ അത് നികത്താൻ അനുമതി നൽകാനാകില്ലെന്ന് ഹൈക്കോടതി ഫുൾബെഞ്ചിന്റെ ഉത്തരവ്.
ഇക്കാര്യത്തിൽ വിരുദ്ധ ഉത്തരവുകൾ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും നേരത്തേ പുറപ്പെടുവിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഫുൾബെഞ്ച് വ്യക്തതവരുത്തിയിരിക്കുന്നത്.ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി, ജസ്റ്റിസ് സതീഷ് നൈനാൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടിരിക്കുന്ന പാടങ്ങൾ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിയമം കൊണ്ടുവന്നത്. അതിനാൽ ഇളവ് അനുവദിക്കാനാകില്ല. ചെറിയഭാഗം വാങ്ങിയവർക്ക് വീട് നിർമിക്കാൻ നികത്താൻ അനുമതി നൽകാമെന്ന ഡിവിഷൻ ബെഞ്ച് ഉത്തരവ് നിയമപരമായി തെറ്റാണെന്നും വ്യക്തമാക്കി.
നിയമം നിലവിൽവന്നശേഷം പാടഭൂമി വാങ്ങിയവർക്ക് വീടുവെക്കാൻ നികത്താൻ അനുമതി നൽകാനാകുമോ എന്നതാണ് കോടതി പരിഗണിച്ചത്. ഹർജിക്കാരിൽ ഒരാൾ ഒഴിച്ചുള്ളവർ 2008-ലെ നിയമം നിലവിൽ വന്നശേഷം നിലം വാങ്ങിയവരായിരുന്നു. പൈതൃക സ്വത്ത് ഇഷ്ടദാന പ്രകാരം കിട്ടിയ ആളായിരുന്നു ഒരു ഹർജിക്കാരി. ഈ ഹർജിയുടെ കാര്യത്തിൽ അപേക്ഷ നിയമപരമായി പരിഗണിക്കാനും കോടതി നിർദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക