ആലുവ: എടയാറില്‍ പെയിന്റ് കമ്പനിയുടെ മുറ്റത്ത് തയാറാക്കിയ ഭൂഗർഭ അറയിൽ നിന്ന് പിടികൂടിയ സ്പിരിറ്റ് ഗോവയില്‍ നിന്നുള്ളതെന്ന് സംശയം. എണ്ണായിരത്തി അഞ്ഞൂറ് ലീറ്റർ സ്പിരിറ്റാണ് എക്സൈസ് പിടിച്ചെടുത്തത്.
കേസിൽ രണ്ടുപേർ അറസ്റ്റിലായി.ഗോവയിലെ ഡിസ്റ്റിലറിയുടെ സ്റ്റിക്കറുകള്‍ സംഭരണ കേന്ദ്രത്തില്‍നിന്ന് കണ്ടെടുത്തു. സംസ്ഥാന വ്യാപകമായി സംഘം സ്പിരിറ്റ് വിതരണം ചെയ്തിരുന്നതായി എക്സൈസ് അധികൃതർ പറഞ്ഞു.
എടയാർ വ്യവസായ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന പെയിന്റ് കമ്പനിയുടെ മുറ്റത്താണ് സ്പിരിറ്റ് ഗോഡൗൺ ഒരുക്കിയിരുന്നത്. കന്നാസുകൾ കാർഡ് ബോർഡ് പെട്ടികളിലാക്കിയാണ് ഭൂഗർഭ അറയിൽ സൂക്ഷിച്ചിരുന്നത്.
ആലുവ കേന്ദ്രീകരിച്ച് സ്പിരിറ്റ് ഇടപാട് നടക്കുന്നതായി എക്സൈസ് സ്പെഷൽ സ്ക്വാഡിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാത്രിയിൽ ആലുവയിൽ നടത്തിയ വാഹന പരിശോധനയിൽ കാറിലൊളിപ്പിച്ച സ്പിരിറ്റുമായി രണ്ടു പേർ പിടിയിലായി.
ഇവരെ ചോദ്യം ചെയ്തപ്പോഴാണ് എടയാറിലെ സംഭരണ കേന്ദ്രത്തിന്റെ വിവരം ലഭിച്ചത്. തുടർന്നു നടത്തിയ പരിശോധനയിൽ 8500 ലീറ്റർ സ്പിരിറ്റ് കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക