അവിശ്വാസ വോട്ടെടുപ്പിലൂടെ പ്രധാനമന്ത്രി സ്ഥാനം നഷ്ടമായതിന് പിന്നാലെ ഇമ്രാന് ഖാനെതിരെ അന്വേഷണം പ്രഖ്യാപിച്ച് പാകിസ്ഥാൻ അന്വേഷണ ഏജന്‍സി.
പ്രധാനമന്ത്രി പദത്തിലിരിക്കെ സമ്മാനമായി ലഭിച്ച 18 കോടി രൂപ വിലമതിക്കുന്ന നെക്ലേസ് സര്‍ക്കാരിന് കൈമാറുന്നതിന് പകരം ഒരു ജ്വല്ലറിക്ക് മറിച്ചുവിറ്റുവെന്ന ആരോപണത്തെ തുടർന്നുള്ള കേസിലാണ് ഇമ്രാനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
ഭരണാധികാരികള്‍ക്ക് ലഭിക്കുന്ന ഇത്തരം വിലകൂടിയ സമ്മാനങ്ങൾ സര്‍ക്കാരിന്റെ ഉപഹാര ശേഖരമായ തോഷ-ഖാനായിലേക്ക് കൈമാറണമെന്നാണ് നിയമം.
എന്നാല്‍ ഈ നെക്ലേസ് ഇമ്രാന് ഖാന് തന്റെ സ്പെഷ്യൽ അസിസ്റ്റന്റ് സുല്‍ഫികര്‍ ബുഹാരിക്ക് കൈമാറുകയും ഇദ്ദേഹം ഇത് ലാഹോറിലെ ഒരു ജ്വല്ലറിക്ക് 18 കോടി രൂപയ്ക്ക് വിൽക്കുകയുമായിരുന്നു എന്ന് എക്സ്പ്രസ് ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
ആരോപണത്തെ തുടർന്ന് ഇമ്രാൻ ഖാനെതിരെ പാകിസ്ഥാൻ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അന്വേഷണം പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്തരത്തിൽ പൊതുവായി ലഭിക്കുന്ന സമ്മാനങ്ങൾ പകുതി പണം അടച്ചാൽ ഭരണാധികാരികൾക്ക് സ്വന്തമാക്കാം. എന്നാല്‍ ഇമ്രാന് ഖാന് പകുതി പണ൦ അടയ്ക്കാൻ തയാറായില്ലെന്നും ട്രിബ്യൂണിന്റെ റിപ്പോർട്ടിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക