ഡല്‍ഹി: ഇന്ത്യയിലെ വർധിച്ചുവരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്ന അമേരിക്കയുടെ പ്രസ്താവനക്ക് അതേ നാണയത്തിൽ മറുപടി നൽകി വിദേശകാര്യമന്ത്രി എസ് ജയശങ്കർ.
അമേരിക്കൻ ലോബികളുടെയും വോട്ട് ബാങ്കിന്റെയും താൽപര്യമാണിത്. അമേരിക്കയിലെ മനുഷ്യാവകാശ വിഷയങ്ങളിലടക്കം ഇന്ത്യക്ക് നിലപാടുണ്ടെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. യുഎസിലെ മനുഷ്യാവകാശ സാഹചര്യത്തെക്കുറിച്ച് ഇന്ത്യയ്ക്കും കാഴ്ചപ്പാടുണ്ടെന്ന് ജയശങ്കർ പറഞ്ഞു.
ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങൾ സംബന്ധിച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പ്രസ്താവനക്ക് അതേ നാണയത്തിൽ മറുപടി നൽകിയിരിക്കുകയാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യയിലെ മനുഷ്യാവകാശങ്ങളെ കുറിച്ച് അഭിപ്രായം പറയാൻ എല്ലാവര്ക്കും അവകാശം ഉണ്ട്. അതുപോലെ അഭിപ്രായം പറയുന്നവരുടെ താല്‍പ്പര്യങ്ങളെ കുറിച്ചും വോട്ട് ബാങ്കിനെകുറിച്ചുമെല്ലാം നിലപാട് വ്യക്തമാക്കാന്‍ ഇന്ത്യക്കും അവകാശമുണ്ട്.
ഇക്കാര്യത്തിൽ മൗനം അവലംബിക്കില്ല. എന്നാല്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ മനുഷ്യാവകാശ വിഷയത്തില്‍ ഇപ്പോള്‍ ചർച്ച നടന്നിട്ടില്ല. ഇന്ത്യ യുഎസ് മന്ത്രി തല ചർച്ച രാഷ്ട്രീയ പ്രതിരോധ മേഖലകളുമായി ബന്ധപ്പെട്ടായിരുന്നു. ആന്റണി ബ്ലിങ്കന്‍ ഇന്ത്യ സന്ദർശിച്ചപ്പോൾ മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട ചർച്ച നടന്നിരുന്നതായും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
റഷ്യയിൽ നിന്നും എസ് 400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങുന്നതിനെതിരെ അമേരിക്ക കഴിയുന്നത് ചെയ്യട്ടേ. രാജ്യത്തെ സുരക്ഷിതമാക്കാൻ ഉപരോധങ്ങളെ ഭയക്കാതെ ഇന്ത്യ വേണ്ടത് ചെയ്യും. യുക്രെയിൻ റഷ്യ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് അമേരിക്കക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി വിശദീകരിച്ചു.
തിങ്കളാഴ്ചത്തെ യുഎസിന്റെയും ഇന്ത്യൻ മന്ത്രിമാരുടെയും 2+2 സംഭാഷണത്തിന് ശേഷം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിത്തിലാണ് ഇന്ത്യക്കെതിരെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ വിമര്‍ശനം ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക