ജയ്പുർ∙ ‘അജ്ഞാത രോഗം’ മൂലം രാജസ്ഥാനിൽ ഏഴു കുട്ടികൾ മരിച്ചു. രണ്ടിനും 14നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് എല്ലാവരും. രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് സംഭവം. പനി മുതൽ ചുഴലിയുടേതു പോലുള്ള ലക്ഷണങ്ങളും ഇവർ കാണിക്കുന്നുണ്ട്.
ഏപ്രിൽ 9 മുതൽ 13 വരെയുള്ള ദിവസങ്ങൾക്കിടയിലാണ് എല്ലാവരും മരിച്ചത്. സിരോഹിയിലെ ഫുലാബായ്
ഖേഡ, ഫുലാബെർ ഗ്രാമങ്ങളിൽ നിന്നുള്ളവരാണിവർ. ലക്ഷണങ്ങൾ കാണിച്ച് അതേ ദിവസം തന്നെ
മരിക്കുകയാണ് എല്ലാവരും.
അതേസമയം, കുട്ടികളുടെ മരണകാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടർ ജഗേശ്വർ പ്രസാദ് പറഞ്ഞു. വൈറൽ രോഗം മൂലമാണ് മരണമെന്നാണ് പ്രാഥമിക
നിഗമനം.
എന്നാൽ ഔദ്യോഗിക റിപ്പോർട്ട് വരുന്നതുവരെ ഇതു സ്ഥിരീകരിക്കാനാകില്ല. മരിച്ച 7ൽ
മൂന്നുപേർ പ്രാദേശികമായി ഉണ്ടാക്കിയ ഐസ് കഴിച്ചവരാണെങ്കിലും ഭക്ഷ്യവിഷബാധയെന്നത് പ്രസാദ്
തള്ളിക്കളഞ്ഞു.
‘മകൻ പുലർച്ചെ 5 മണിയായപ്പോൾ എഴുന്നേറ്റ് വെള്ളം ചോദിച്ചു. പിന്നാലെ ചുഴലിയുടെ ലക്ഷണങ്ങൾ
കാണിച്ചു. ഛർദ്ദിക്കുകയും ചെയ്തു. രാവിലെ എട്ടു മണിയോടെ മരിക്കുകയായിരുന്നു’ –
അഞ്ചുവയസ്സുകാരനെ നഷ്ടപ്പെട്ട അമ്മ പറയുന്നു.
ജയ്പുരിൽനിന്നും ജോധ്പുരിൽനിന്നുമുള്ള ഡോക്ടർമാരുടെ സംഘം സ്ഥലം സന്ദർശിക്കും. സ്ഥിതിഗതികൾ
നിരീക്ഷിക്കുന്നുണ്ട്. ഇതുവരെ 300 വീടുകൾ സർവേ ചെയ്തു. 58 സാംപിളുകൾ ശേഖരിച്ച് ജയ്പുരിലെ
ലാബിലേക്ക് അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക