കേരളത്തെ പത്തൊമ്പതാം നൂറ്റാണ്ടിലേക്ക്കൊണ്ടുപോകണമെന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ .
സിൽവർ ലൈനിനും കേരള വികസനത്തിനുമെതിരെ നടത്തുന്ന നുണപ്രചാരണങ്ങൾക്കെതിരെ എൽഡിഎഫ് സംഘടിപ്പിച്ച രാഷ്ട്രീയ പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആങ്ങള മരിച്ചാലും വേണ്ടില്ല നാത്തൂന്റെ കണ്ണീരുകണ്ടാൽ മതിയെന്നതാണ് പ്രതിപക്ഷത്തിന്റെ രീതി. വികസന പദ്ധതികളെ എതിർക്കാൻ ബിജെപിയെയും എസ്ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയുമെല്ലാമാണ് പ്രതിപക്ഷം കൂട്ടുപിടിക്കുന്നത്.
സിൽവർ ലൈൻ പദ്ധതി ഒരു സുപ്രഭാതത്തിൽ വീണുകിട്ടിയ ആശയമല്ല. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുതന്നെ പഠനം നടത്തി. പ്രകടനപത്രികയിലും പറഞ്ഞു.
എക്സ്പ്രസ് ഹൈവേ എന്ന ആശയമാണ് മുൻ യുഡിഎഫ് സർക്കാർ മുന്നോട്ടുവച്ചത്. അതിനെതിരെ വ്യാപക എതിർപ്പുയർന്നു. അതിന് ബദലായി എൽഡിഎഫ് മുന്നോട്ടുവച്ചതാണിത്.
വികസന പദ്ധതികളെ ദുർബലപ്പെടുത്താനുള്ള നടപടി പ്രതിപക്ഷം തിരുത്തണം. ഇല്ലെങ്കിൽ അത് തിരുത്തിക്കാനുള്ള ശക്തി ജനങ്ങൾക്കുണ്ട്. സിൽവർ ലൈനിനെ അലർജിയായി കാണുന്ന മാധ്യമങ്ങൾ നിലപാട് പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക